ഷംലി: സ്ത്രീധനത്തിനെതിരെ രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ പൊങ്ങച്ചവുമായി വരന്റെ വീഡിയോ.വിവാഹ വേദിയിൽ വച്ചാണ് തനിക്ക് ലഭിച്ച സ്ത്രീധനതതെക്കുറിച്ച് അഭിമാനത്തോടെ വരൻ പറയുന്നത്.മുൻപും ഇത്തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമത്തിലുടെ പ്രചരിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ യുവാവിനും കുടുംബത്തിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

41 ലക്ഷം രൂപയുടെ നോട്ടുകൾ, സ്വർണാഭരണങ്ങൾ, പാത്രങ്ങൾ, ഒരു എസ്.യു.വിയുടെ താക്കോൽ എന്നിവയാണ് ഇയാൾ പ്രദർശനത്തിന് വച്ചത്. ഇരുപതു വയസ്സാണ് പെൺകുട്ടിയുടെ പ്രായം. ശരീരം മുഴുവൻ സ്വർണംകൊണ്ടു മൂടിയാണ് യുവതി വിവാഹവേദിയിൽ എത്തുന്നതെന്ന് വിഡിയോയിൽ വ്യക്തം. തളികകളിൽ നോട്ടുകെട്ടുകളും കാണാം. ഗുജറാത്തിലെ സൂറത്തിലെ വസ്ത്രവ്യാപാരികളുടെ കുടുംബത്തിലേതാണ് പെൺകുട്ടി. കർണാടകയിൽ വസ്ത്രവ്യാപാരിയാണ് സ്ത്രീധനം പ്രദർശിപ്പിച്ച വരൻ.

ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാൾക്കു സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദർശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം. ആവേശത്തോടെ എടുത്ത വീഡിയോ വൈറലായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് വരൻ.വിഡിയോ വൈറലായതോടെ പൊലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതായി തൻഭവൻ ഡിഎസ്‌പി അമിത് സക്‌സേന പറഞ്ഞു. വിഡിയോയുടെ ആധികാരിത സംബന്ധിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുൻപും പ്രദേശത്തു നിന്നും ഇത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ യുവാവിനും ഇരുകുടുംബങ്ങൾക്കും എതിരെ നടപടി എടുക്കണമെന്ന് വിവിധകോണുകളിൽ നിന്ന് ആവശ്യമുയർന്നു. ഇത്തരം പ്രദർശനങ്ങൾ പ്രോത്സാഹിപ്പിച്ചാൽ ദരിദ്രരായ അച്ഛന്മാർക്കു പെൺമക്കളുടെ വിവാഹം നടത്താനാകില്ല. ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.