തിരുവനന്തപുരം: ഹോമിയോ മരുന്നു കഴിച്ചാൽ കോവിഡ് സാധ്യത കുറയുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമർശത്തിനെതിരെ ഐഎംഎ പരസ്യമായി രംഗത്തുവന്നിരുന്നു. കോഴിക്കോട് സർക്കാർ ഹോമിയോ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ അവകാശവാദങ്ങൾ ശാസ്ത്രവിരുദ്ധമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിശേഷിപ്പിച്ചത്.

പത്തനംതിട്ട ഹോമിയോപതി ഡി.എം.ഒ ഡോ. ബിജു നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമർശം. കോവിഡിന്റെ പ്രതിരോധ മരുന്ന് ഹോമിയോയിൽ ഉണ്ടെന്ന ്‌നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മരുന്ന് സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്തു. മരുന്ന് കഴിച്ച കുറച്ച് പേർക്ക് മാത്രമാണ് കോവിഡ് വന്നത്. വന്നവർക്ക് തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് മാറി. ഇങ്ങനെയാിയരിരുന്നു മന്ത്രി പറഞ്ഞത്. ഈ വിഷയത്തിൽ മന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ സിനിമാ സംവിധായകൻ കൂടിയായ ഡോ. ബിജു രംഗത്തെത്തി.

ഹോമിയോ ഉൾപ്പെടെ ഇതര വൈദ്യശാസ്ത്ര വിഭാഗങ്ങളോട് ഐഎംഎയ്ക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനും കാലങ്ങളായി അസഹിഷ്ണുതയാണുള്ളതെന്ന് ബിജു പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ചു പഠനം നടത്തിയ സംവിധായകൻ ഡോ. ബിജു. പഠനത്തെ പരാമർശിച്ചതിന്റെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഡോ. ബിജുവിന്റെ പ്രതികരണം. പഠനത്തെക്കുറിച്ച് അറിയാനായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ആൾമാറാട്ടം നടത്തിയെന്നും ഡോ. ബിജു കുറിപ്പിൽ ആരോപിച്ചു.

ഡോ. ബിജുവിന്റെ കുറിപ്പ്:

ബഹു ആരോഗ്യ വകുപ്പ് മന്ത്രി വെറും ആരോഗ്യ മന്ത്രി മാത്രമല്ല ആയുഷ് വകുപ്പിന്റെ കൂടി മന്ത്രി ആണ് , മന്ത്രി ഭരിക്കുന്ന ആയുഷ് വകുപ്പിലെ ഒരു വിഭാഗമായ ഹോമിയോപ്പതി വകുപ്പ് നടത്തിയ ചെറിയ തോതിലുള്ള ഒരു പഠനത്തെപറ്റിയും രോഗ പ്രതിരോധ രംഗത്ത് ഹോമിയോപ്പതി മരുന്നുകൾ കൂടി ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നതായി കാണുന്നു എന്നും പ്രസ്താവിച്ചതിനെതിരെ ഐ എം എ യും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ്. അതായിക്കോട്ടെ ആയുഷ് ചികിത്സാ വിഭാഗങ്ങളോട് ഈ രണ്ടു കൂട്ടർക്കുമുള്ള അസഹിഷ്ണുത എല്ലാവർക്കും അറിയാം. അത് പ്രകടിപ്പിക്കുന്നത് ഒക്കെ ആശയപരം ആയി വേണം. അതിനിടെ നിലവാരമില്ലാത്ത മോശം പണികൾക്ക് ഇറങ്ങരുത്. ഈ പറഞ്ഞത് ശാസ്ത്ര സാഹിത്യ പരിഷത്തിനോട് ആണ്.

പത്തനംതിട്ടയിൽ നടത്തിയ സ്റ്റഡിയുടെ ബ്ലഡ് സാമ്പിൾ ടെസ്റ്റിന് സഹായിച്ച ലബോറട്ടറിയിൽ നിന്നും ഇന്ന് രാവിലെ ഒരു ഫോൺ കോൾ. സർക്കാരിൽ നിന്നും രണ്ടു പേർ വന്നിരിക്കുന്നു, അവർക്ക് സ്റ്റഡി റിപ്പോർട്ടിൽ കൊടുത്ത ലാബ് റിപ്പോർട്ടിന്റെ ഒറിജിനൽ വേണം അത്രേ. ശ്ശെടാ സർക്കാരിൽ നിന്നാണെങ്കിൽ ഔദ്യോഗികമായി ഹോമിയോപ്പതി ജില്ലാ ഓഫീസിനോടണല്ലോ ഇത് ചോദിക്കേണ്ടത്. ഇതിപ്പോൾ ആരാണ് നേരിട്ട് ലാബിലേക്ക് ഒരു സർക്കാർ പ്രതിനിധികൾ. ഫോണ് അവരോട് കൊടുക്കാൻ പറഞ്ഞു. ആരാണ് ഏത് സർക്കാർ വകുപ്പിൽ നിന്നാണ് എന്നു ചോദിച്ചപ്പോൾ ഉരുണ്ടു കളി.

ഒടുവിൽ പറഞ്ഞു ഞങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്തിൽ നിന്നാണ്. ( പേര് പറഞ്ഞിട്ടുണ്ട്, അത് ഇവിടെ പരസ്യപ്പെടുത്തുന്നില്ല) ഒരു സർക്കാർ വകുപ്പ് നടത്തിയ സ്റ്റഡിയുടെ പേഴ്സണൽ ഡാറ്റ ചോദിച്ചാണ് പരിഷത്ത് വന്നിരിക്കുന്നത്. അതും സർക്കാരിന്റെ പ്രതിനിധികൾ ആണെന്ന് കള്ളം പറഞ്ഞ്.. പ്രിയപ്പെട്ട പരിഷത്തെ ഇമ്മാതിരി നാണംകെട്ട നാടകങ്ങൾ കളിക്കുന്നത് മാന്യമായ രീതി ആണോ. നിങ്ങൾ എന്നു മുതൽ ആണ് സർക്കാരിന്റെ പ്രതിനിധി ആയത്. സർക്കാരിന്റെ പ്രതിനിധികൾ എന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരം അല്ലേ..നിങ്ങൾക്ക് എന്തെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ ഈ സ്റ്റഡി പ്രസിദ്ധീകരിച്ച സർക്കാർ വകുപ്പിനോട് ചോദിക്കാമല്ലോ.അല്ലാതെ സർക്കാർ പ്രതിനിധികൾ എന്ന ആൾമാറാട്ടം നടത്തുന്നത് ഒക്കെ എന്ത് മോശം പണിയാണ് പരിഷത്തെ.

ഒന്നു ചോദിച്ചോട്ടെ നിങ്ങൾക് ഈ വിഷയത്തിൽ എന്താണ് ഇത്ര ഹാലിളക്കം.. ഒന്നുമില്ലെങ്കിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നല്ലേ നിങ്ങളുടെ സംഘടനയുടെ പേര്. എല്ലാ പഠനങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കുകയും യോജിപ്പുകളും വിയോജിപ്പുകളും ആശയപരമായി ചർച്ച ചെയ്യുകയും ചെയ്യേണ്ട നിങ്ങൾ എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്. ഇനിയെങ്കിലും കുറച്ചു ജനാധിപത്യ ബോധവും തുറന്ന മനഃസ്ഥിതിയും നിങ്ങൾക്ക് ഉണ്ടാകേണ്ടതല്ലേ..