കൊച്ചി: പ്രസവ ചികിത്സയിലെ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന കേസിൽ ഡോക്ടർക്ക് ഒരു വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു.

എറണാകുളം പൊന്നുരുന്നി മറ്റത്തുകാട് വെസ്റ്റിൽ ഡോ. കലാകുമാരിക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു കലാകുമാരി. പ്രസവം വൈകിപ്പിച്ചതുമൂലം കുഞ്ഞ് മരിച്ചെന്നാണ് ആരോപണം.

വേണ്ടത്ര ജാഗ്രതയും പരിഗണനയും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയിൽ രണ്ടുലക്ഷം കുഞ്ഞിന്റെ അമ്മയായ പരാതിക്കാരിക്കും ഒരു ലക്ഷം രൂപ പിതാവിനും നൽകണം.

2007 സെപ്റ്റംബർ 23-നാണ് സുജ രാജേഷിനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ 30-നാണ് പ്രസവ തീയതി കണക്കാക്കിയിരുന്നത്. അവധിയായതിനാൽ 30-ന് ഡോക്ടർ ആശുപത്രിയിലെത്തിയില്ല. ഒക്ടോബർ ഒന്നിന് ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വാർഡിലേക്ക് മടക്കി. പനിയും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല.

ഒക്ടോബർ രണ്ടിന് സുജ പ്രസവിച്ചു. കുഞ്ഞിന്റെ ആരോഗ്യനില മോശമായിരുന്നു. മൂന്നു ദിവസത്തിനകം കുഞ്ഞ് മരിച്ചു. 16 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.