കാസർകോട്: കാസർകോഡ് സർക്കാർ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രമ കരഞ്ഞുകൊണ്ടുപറഞ്ഞ കാര്യങ്ങൾ എല്ലാം അച്ചട്ടായി. എന്റെ കുട്ടികളെ എനിക്ക് കൈവിടാൻ സാധിക്കില്ല എന്നാണ് പ്രിൻസിപ്പൽ കോളേജിനെ ലാക്കാക്കിയുള്ള ലഹരി സംഘങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോൾ പഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്തിരുന്ന എം എസ് എഫ് നേതാക്കളെ പൊലീസ് കഞ്ചാവുമായി പിടികൂടി എന്ന് ഞെട്ടിക്കുന്ന വാർത്ത വരുമ്പോൾ ഡോ.രമയുടെ വാക്കുകൾ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

ചെർക്കളയിലെ ഷബീബ് ഇർഫാൻ (22), ഉളിയത്തടുക്കയിലെ അർഷാദ് (23) എന്നിവരെയാണ് കാസർകോട് ഗവ. കോളേജ് പരിസരത്തുനിന്ന് ബുധനാഴ്ച രാവിലെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 20 ഗ്രാം കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയും ഗ്ലാസ് ട്യൂബും പിടിച്ചെടുത്തു.

സർക്കിൾ ഇൻസ്പെക്ടർടോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. കാസർകോട് ഗവ. കോളേജിൽ എംഎസ്എഫ് നേതാവായിരുന്ന ഷബീബ് സ്പോർട്സ് ക്യാപ്റ്റനായിരുന്നു. അർഷാദും സജീവ പ്രവർത്തകനായിരുന്നു. എസ്എഫ്ഐ പ്രവർത്തകരെയും മറ്റും ആക്രമിച്ച കേസുകളിൽ പ്രതികളാണ് ഇരുവരും. പഠനം കഴിഞ്ഞിട്ടും പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ കോളേജിലും ഹോസ്റ്റലിലും കറങ്ങി നടക്കുന്നത് പരാതിക്കിടയാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രിൻസിപ്പൽ ഡോ രമ പരാതി നൽകിയിരുന്നു. കോളേജിലേക്ക് ഇത്തരത്തിലുള്ള ആളുകൾ ലഹരി വിതരണം നടത്തുന്നുണ്ടെന്ന് പരാതിപ്പെട്ടപോൾ പ്രിൻസിപ്പലിനെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തത് വലിയ വിമർശനത്തിനു കാരണമായിരുന്നു. വഴിവിട്ട അഴിഞ്ഞാടുന്ന വിദ്യാർത്ഥികളെയും സാമൂഹികദ്രോഹികളെയും ലഹരി വിൽപ്പനയും നിയന്ത്രിക്കാൻ ശ്രമിച്ചതാണ് തന്നെ ആക്രമിക്കാൻ കരണമെന്ന് ഡോക്ടർ രമ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു .എം എസ് എഫ് സംസ്ഥാന സെക്രട്ടറി നവാസ് അടക്കം പ്രിൻസിപ്പാളിനെ തേജോവധം ചെയ്യാൻ രംഗത്തിറങ്ങിയിരുന്നു. എന്നാൽ പ്രിൻസിപ്പൽ പറഞ്ഞതെല്ലാം ശരിയായിരുന്നു എന്നാണ് ഇന്നത്തെ അറസ്റ്റോടെ എല്ലാവർക്കും ബോധ്യപ്പെടുന്നത്.