ന്യൂഡൽഹി: ഐസിഎംആറിന്റെ ഡ്രോൺ അധിഷ്ഠിത വാക്സിൻ വിതരണ പദ്ധതിയായ ഐ-ഡ്രോൺ സംവിധാനത്തിന് തുടക്കം കുറിച്ചു. മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ നിന്ന് ലോക്തക് തടാകത്തിലെ കരംഗ് ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് വാക്സീൻ എത്തിച്ചത്. 15കിലോമീറ്റർ ദൂരം 12-15 മിനിറ്റിനുള്ളിൽ താണ്ടിയാണ് ഡ്രോൺ കോവിഡ് വാക്സിൻ എത്തിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഐസിഎംആറിന്റെ സംരംഭത്തിന് തുടക്കമിട്ടത്. ജീവൻ രക്ഷാ വാക്സിനുകൾ എല്ലാ പൗരന്മാർക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണേഷ്യയിൽ ഇതാദ്യമായാണ് കോവിഡ് വാക്സിൻ എത്തിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരമാണ് ഡ്രോണുകൾ നിർമ്മിച്ചത്. ഇന്ത്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളിൽ ഡ്രോൺ സംവിധാനം വാക്സിൻ വിതരണം സുഗമമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.

ഡ്രോൺ സാങ്കേതികവിദ്യകൾ മറ്റ് വാക്സിനുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കാനും സഹായകമാകും. അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോൺ അധിഷ്ഠിത വിതരണ പദ്ധതിക്ക് മണിപ്പൂരിലും നാഗാലാൻഡിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലും നിലവിൽ അനുമതി നൽകിയിട്ടുണ്ട്.