തൃശൂർ: തൃശൂർ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ. ആനയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു.

പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്‌സൈസും സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ പ്രധാനമായും നടക്കുന്നത്.

അതേ സമയം പുതുവൽസരമാണെങ്കിലും നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ആഘോഷം. കൊവിഡിന് ഒപ്പം ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന്‌റെ കർശന നിലപാടുകളുമാണ് ആഘോഷങ്ങൾ കുറയാൻ പ്രധാന കാരണം. മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഡിജെ പാർട്ടികൾക്ക് പൊലീസ് കർശന നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയിരുന്നു. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ ഹോട്ടൽ ഉടമകളെ കൂടിപ്രതി ചേർക്കുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.