തിരുവനന്തപുരം: ഭാര്യാ ഭർത്താക്കന്മാരെന്ന വ്യജേന കഞ്ചാവ് കടത്തുന്നതിനിടെ കുന്ദമംഗലത്ത് പിടിയിലായ യുവതിയെയും യുവാവിനെയും ഒറ്റുകൊടുത്തത് ലഹരിസംഘാംഗങ്ങൾ തന്നെയെന്ന് സൂചന. കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ് ഇടപാട് ഇവർ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് നൽകിയ മൊഴി. കഞ്ചാവ് ഇടപാടുകൾക്ക് ശേഷം ഇയാൾ ലീന ജോസുമായി ശാരീരിക ബന്ധത്തിന് സമീപിച്ചത് സനൽ ചോദ്യം ചെയ്യുകയും അത് പ്രതികാരത്തിന് കാരണമാകുകയും ചെയ്തെന്നാണ് പൊലീസിനോട് പറഞ്ഞത്. ആ സംഭവത്തോടെ ലീനയോടും സനലിനോടും ശത്രുതയുണ്ടായ ആ ലഹരി ഇടപാടുകാരൻ തന്നെയാണ് പൊലീസിന് വിവരം കൈമാറിയതെന്നാണ് സൂചന.

രണ്ടു മാസത്തിനിടെ മൂന്നു തവണയായി 90 കിലോ കഞ്ചാവ് ഇവർ വിതരണം ചെയ്തിട്ടുണ്ട്. പിടിയിലാകുമ്പോൾ 19 കിലോ കഞ്ചാവാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. ലോക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെ കഞ്ചാവ് കടത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

വാടകക്കെടുത്ത കാറുകളിൽ പൊലീസിനോ എക്സൈസിനോ സംശയത്തിനിട നൽകാതെ ഭാര്യ ഭർത്താക്കന്മാരെപോലെ സഞ്ചരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിൽ കഞ്ചാവ് വിതരണം നടത്തിയിരുന്നവരാണ് കഴിഞ്ഞ മാസം 30 ന് കുന്ദമംഗലത്ത് പിടിയിലായത്. തൃശ്ശൂർ പൂങ്കുന്നം മാളിയേക്കൽ വീട്ടിൽ ലീന ജോസ് (42), പട്ടാമ്പി തിരുവേഗപുറം പൂവൻതല വീട്ടിൽ സനൽ (36) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇവരുടെ ഫോൺ വിളികളും മറ്റും പരിശോധിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കടത്ത് ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിച്ചത്.

രണ്ടു മാസമായി ചേവരമ്പലത്ത് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ലീന ജോസും സനലും. തൃശൂരിലെ ബ്യൂട്ടീഷനായി ജോലി ചെയ്തിവുന്ന ലീന അവിടെ വച്ചാണ് ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെട്ടത്. തൃശൂരിൽ നിന്നെത്തിക്കുന്ന കഞ്ചാവ് കോഴിക്കോട്, വയനാട് ജില്ലകളിൽ ഇവർ വിതരണം ചെയ്യുകയായിരുന്നു. കാറിൽ അഡ്വക്കറ്റിന്റെ എംബ്ലം പതിച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയം ഉണ്ടായിരുന്നില്ല.

ഇവരുടെ ഫോൺ വിളികൾ പരിശോധിച്ചതിൽ നിന്ന് സ്വർണകടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നികുതിയടക്കാതെ സ്വർണാഭരണങ്ങൾ കടത്തുന്ന സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്.