കൊട്ടിയം: കുട്ടികളെ ദേഹോപദ്രവം ഏൽപ്പിച്ച അച്ഛനെ പൊലീസ് പിടികൂടി. കൊട്ടിയം സ്വദേശിയായ ഇമാമുദ്ദീൻ (44) ആണ് പിടിയിലായത്. കഴിഞ്ഞ 30 ന് ഭാര്യയേയും മക്കളേയും ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ ഭാര്യ കൊട്ടിയം പൊലീസിൽ പരാതി നൽകി.

ഇതിൽ പ്രകോപിതനായ പ്രതി വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തി ഭാര്യയേയും മക്കളേയും വീണ്ടും ഉപദ്രവിക്കുകയായിരുന്നു. അടുക്കളയിൽ ഇരിക്കാൻ ഉപയോഗിക്കുന്ന തടികക്ഷണം കൊണ്ടുള്ള ആക്രമണത്തിൽ ഭാര്യയ്ക്കും പതിനാലുകാരിയായ മകൾക്കും പരിക്കേറ്റു.

ഇവരെ ഇയാളിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച പന്ത്രണ്ടുകാരനായ മകന് തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് കണ്ണിനും പുരികത്തിനും പരിക്ക് പറ്റുകയും ചെയ്തു. ഇവർ കൊല്ലം ജില്ലാ ആശുപത്രിയിലും മകൻ കൊല്ലത്തെ സ്വകാര്യ നേത്രാശുപത്രിയിലും ചികിത്സ തേടി.

സംഭവത്തിൽ മകന്റെ പരാതിയിൽ ഇയാൾക്കെതിരെ കൊട്ടിയം പൊലീസ് കേസ് എടുത്തു. തുടർന്ന് ഇയാളെ ഉമയനല്ലൂർ പാർക്ക്മുക്കിൽ നിന്നും പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.