അജ്മാൻ: യുഎഇയിൽ തൊഴിൽതേടി എത്തുന്ന യുവതികളെ കെണിയിൽ വീഴ്‌ത്തി വേശ്യവൃത്തിക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങൾ നിരവധി തവണ പിടിക്കപ്പെട്ടിട്ടുണ്ട്. മലയാൡയുവതികൾ അടക്കം നിരവധി പേരാണ് ഇത്തരം കെണികളിൽ വീണു പോയിട്ടുള്ളത്. അത്തരമൊരു സംഭവം കൂടി പുറത്തുവന്നു. അജ്മാനിൽ നിന്നാണ യുവതിയെ സെക്‌സ് റാക്കറ്റ് കെണിയിൽ വീഴ്‌ത്തിയ വാർത്ത പുറത്തുവന്നത്. ആറ പ്രവാസികളെ ഈ സംഭവത്തിൽ അജ്മാൻ കോടതി ശിക്ഷിച്ചു.

28 വയസുകാരിയെ യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിലാണ് ആറ് പ്രവാസികൾക്ക് അജ്മാൻ കോടതി ജയിൽ ശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം വലയിൽ വീഴ്‌ത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സമർത്ഥമായാണ് ഇക്കൂട്ടർ യുവതിയെ വെട്ടിലാക്കിയത്.

സംഘത്തിലെ സ്ത്രീയാണ് യുവതിയുമായി ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ചത്. തന്റെ ജോലി സംബന്ധമായ പ്രശ്‌നങ്ങൾ യുവതി വിവരിച്ചപ്പോൾ ഉയർന്ന ശമ്പളത്തോടെ മറ്റൊരു ജോലി ശരിയാക്കി തരാമെന്ന് ഇവർ വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി സ്‌പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടി.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ, യുവതിയെ ഒരു അപ്പാർട്ട്‌മെന്റിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് ഫോണും തിരിച്ചറിയൽ കാർഡും വസ്ത്രങ്ങളും പിടിച്ചുവാങ്ങി. സമാന രീതിയിൽ എത്തിയ മറ്റ് അഞ്ച് പേർ കൂടി അവിടെയുണ്ടായിരുന്നു. ഇവരെയെല്ലാം നിർബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നുവെന്ന് യുവതി അപ്പോഴാണ് മനസിലാക്കിയത്.

പ്രതികളുടെ ഫോൺ മോഷ്ടിച്ചാണ് യുവതി പൊലീസിന്റെ സഹായം തേടിയത്. പൊലീസ് ഓപ്പറേഷൻസ് റൂമിലേക്ക് ലൊക്കേഷൻ വിവരങ്ങൾ അയച്ചുകൊടുത്തതോടെ സിഐഡി വിഭാഗം ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തുകയായിരുന്നു. സംഘാങ്ങളെയെല്ലാം അറസ്റ്റ് ചെയ്ത പൊലീസ്, ഇവരുടെ പിടിയിലായിരുന്ന യുവതികളെ മോചിപ്പിക്കുകയും ചെയ്തു.