തൃശൂർ: വ്യാജ സിം കാർഡ് ഉപയോഗിച്ച് ഒ.ടി.പി കരസ്ഥമാക്കി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ പികെ ശ്രീനിവാസൻ സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇരുപത് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പികെ ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകി.

കാനറ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 20, 25,000 രൂപ നഷ്ടമായത്.ബിഎസ്എൻഎൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡിൽ വന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം പണം പിൻവലിച്ചത്.

അതേസമയം സംഭവത്തിൽ ബാങ്കിനെതിരെ രൂക്ഷവിമർശനവുമായി സാറാ ജോസഫ് രംഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവർ വ്യക്തമാക്കി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണുണ്ടായത്. പണം പിൻവലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് ആരോപിച്ചു. സാറ ജോസഫിന്റെ മകളും എഴുത്തുകാരിയുമായി സംഗീതയുടെ ഭർത്താവാണ് പ്രമുഖ ആർക്കിടെക്റ്റായ ശ്രീനിവാസൻ.