കണ്ണൂർ: തലശേരിയിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകർ നടത്തിയ മതവിദ്വേഷകരമായ മുദ്രാവാക്യം വിളിക്കെതിരെ ജാഗ്രതാസദസ് സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീം ഫേസ്‌ബുക്കിലൂടെ പരിപാടിയുടെ പോസ്റ്റർ പങ്കുവച്ചു.

'ഇന്നലെ തലശ്ശേരിയിൽ ആർഎസ്എസ്,ബിജെപി പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ ഇന്ന് തലശ്ശേരിയിൽ ഡിവൈഎഫ്ഐ ജാഗ്രതാ സദസ് സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ മതമൈത്രി തകർക്കാൻ ബോധപൂർവം സംഘപരിവാർ ശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്നലത്തെ പ്രകോപന മുദ്രാവാക്യം.

മത ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ, നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംഘപരിവാറിന് താക്കീതായി ഇന്ന് വൈകുന്നേരം തലശേരിയിൽ യുവജന ജാഗ്രതാ സദസ് നടത്തുകയാണ്. ഇന്നലെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പൊലീസിൽ പരാതിയും നൽകിയിരുന്നു. ' ഇങ്ങനെയായിരുന്നു പോസ്റ്ററിനൊപ്പം റഹീം കുറിച്ചത്.

കെ ടി ജയകൃഷണൻ ബലിദാന ദിനത്തോട് അനുബന്ധിച്ച് തലശേരിയിൽ നടത്തിയ പ്രകടനത്തിലായിരുന്നു ആർഎസ്എസ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഡിവൈഎഫ്ഐ തലശേരി ബ്ലോക്ക് പ്രസിഡന്റിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.

നിസ്‌കരിക്കാൻ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേൾക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാത്ത പൊലീസിനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

സംഭവത്തിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തലശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകിയതായി ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം പള്ളികൾ തകർക്കുമെന്നാണ് ബിജെപി പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യം.

യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി തലശേരിയിൽ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങൾ കേരളത്തിന്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു.