കണ്ണൂർ: മലയാളം യുട്യൂബ് ലോകത്ത് ഏറ്റവും ശ്രദ്ധേയരായാണ് ഇ ബുൾ ജെറ്റ്. കണ്ണൂർ സ്വദേശികളായ സഹോദരങ്ങളായ എബിനും ലിബിനും ഒരു ഒരു കാരവാനിൽ ലോകം ചുറ്റിയപ്പോൾ അതിനൊപ്പം ചുറ്റാൻ മലയാളികൾ പിന്നാലെ വന്നു. യുട്യൂബിൽ 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഇ ബുൾ ജെറ്റിന് ഉള്ളത്. ഇവരുടെ വാഹനം കണ്ണൂരിൽ എത്തിയപ്പോൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരിക്കയാണ്. വാഹന നികുതിയും റോഡ് നികുതിയും അടക്കാത്തതിനെ തുടർന്നാണ് ഇ ബുൾ ജെറ്റ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ.

കാരവാൻ ആക്കുമ്പോൾ നൽകേണ്ട ആഡംബര നികുതി അടച്ചിട്ടില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ആദ്യം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത ശേഷം വണ്ടി തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ ശനിയാഴ്‌ച്ച വീണ്ടും ഉദ്യോഗസ്ഥർ എത്തി വാഹനം കസ്റ്റഡിയിൽ എടുക്കുകയായരുന്നു. ഇതോടെ തങ്ങളെ ചതിച്ചെന്ന് ആരോപിച്ചു വീഡിയോയുമായി ഇബുൾ ജെറ്റിലെ സഹോദരങ്ങൾ രംഗത്തുവന്നു.

സ്വന്തം കേരളം ഞങ്ങളെ ചതിച്ചു.. ഒരക്ഷരം പോലും എംവിഡിക്കെതിരെ പറയാത്ത ഞങ്ങളെ ചതിച്ചു.. ഞാൻ മരിക്കും ഉറപ്പാണ് എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇബുളിൽ എബിൻ യുട്യൂബിൽ രംഗത്തുവന്നിരിക്കുന്നത്. അതേസമയം വാഹനത്തിൽ നിരവധി നിയമലംഘനങ്ങൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പു ഉദ്യോഗസ്ഥർ പറയുന്നത്. കാരവാനാക്കി മാറ്റുമ്പോൾ ആഡംബര നികുതിയാണ് നൽകേണ്ടത്. ഇത് അടച്ചിട്ടില്ലെന്നും വാഹനം നവീകരിച്ചപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പു ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഇ ബുൾ ഉണ്ടാകില്ലെന്നാണ് സഹോദരങ്ങൾ പറയുന്നത്. ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എല്ലാം നിർത്തുകയാണെന്നാണ് അവർ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ:

ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം എടുക്കും പക്ഷേ ആ സ്വപ്നം ഇല്ലാതാക്കാൻ ഒരു സ്റ്റേ യോ ഒരു പരാതിയോ മതി എന്ന് ഞങ്ങൾക്ക് മനസ്സിലായി മടുത്തു ഇനി ഈ നാട്ടിൽ ഇല്ല E BULL JET എല്ലാം നിർത്തുന്നു Napoleon കയ്യിൽ നിന്ന് പോയപ്പോൾ എന്തോ ഒരു വിഷമം ഇത്രയും നാൾ പിടിച്ച വളയം കയ്യിൽ നിന്ന് പോയപ്പോൾ ഉള്ള വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇത്രയും നാൾ ഞാൻ എന്റെ നാടിനു വേണ്ടി സംസാരിച്ചു എല്ലാം നേരിട്ട് അനുഭവിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ ദുഃഖം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിലായി ജീവിതം ഒന്നേയുള്ളൂ അതും കുറച്ചു നിമിഷങ്ങൾ മാത്രം ഒരു പുതിയ യാത്രാ രീതി തുടങ്ങി വിജയിപ്പിച്ചു ഇനി അത് അവസാനിപ്പിച്ചതായി എല്ലാരോടും അറിയിക്കുന്നു ഇനി ഞങ്ങൾ ഉണ്ടാകുന്നതല്ല E BULL JET ഉണ്ടാകുന്നതല്ല.

വീടിന്റെ ആധാരം പണയം വച്ച് രാജ്യം ചുറ്റാനിറങ്ങിയ കണ്ണൂർ സ്വദേശികളായ സഹോദരങ്ങളെന്ന നിലിയിലാണ് എബിനെയും ലിബിനെയും മലയാളികൾക്ക് പരിചയമായത്. വാനിൽ ജീവിക്കുക എന്ന സങ്കൽപം യഥാർഥ്യമാക്കിയ ഇ ബുൾ ജെറ്റ് എന്ന യാത്രാസംഘത്തിന്റെ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ കാണാം. യാത്രകളെ സ്‌നേഹിക്കുന്നവർക്ക് കോവിഡിനെ പേടിക്കാതെ വാൻലൈഫ് മാതൃകയാക്കാം എന്ന് പറഞ്ഞ് മലയാളിയുടെ മനസിലേക്ക് കയറിയ സഹോദരങ്ങളാണ് എബിനും ലിബിനും. രാജ്യം ഒരുവിധം ചുറ്റിക്കറങ്ങിയ ഇവർ യൂടൂബിലൂടെയുള്ള വരുമാനം കൊണ്ടാണ് പുതിയ വണ്ടി സ്വന്തമാക്കിയത്. സിനിമതാരങ്ങളിലൂടെ മാത്രം നമുക്ക് പരിചിതമായ കാരവാനിലാണ് ഇപ്പോൾ ഇവരുടെ വീട്.

ശുചിമുറി ,രണ്ടുപേർക്ക് വിശാലമായി കിടക്കാനുള്ള കിടപ്പുമുറി ഉൾപ്പടെ എല്ലാം സജ്ജം. ഭക്ഷണ പാചകം ചെയ്യാനും മറ്റെവിടെയും പോകേണ്ട ഇരുപത്തിയഞ്ചു വയസിൽ താഴെ മാത്രം മാത്രമുള്ള ഈ സഹോദരങ്ങൾ യാത്രകളുടെ പുതിയ പാതവെട്ടിതുറന്നപ്പോൾ കോവിഡ് പോലും വില്ലനായില്ല. കേരളം അങ്ങോളം ഇങ്ങോളം നിരവധി ആരാധകരാണ് ഈ ചെറുപ്പക്കാർക്ക്. ഇവരാണ് ഇപ്പോൾ നികുതി പ്രശ്‌നത്തിൽ കുടുങ്ങിയിരിക്കുന്നത്.