കണ്ണൂർ: പ്രമുഖ വാൻ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുൾജെറ്റിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായാണ് ഇന്ന് കണ്ണൂർ ആർടിഒ ഓഫീസിൽ ഉണ്ടായ പ്രശ്‌നങ്ങളും. വാഹനത്തിന് നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയതും നികുതി ഇനത്തിൽ അടക്കേണ്ട തുകയിൽ വീഴച വരുത്തിയതും കാണിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഈ വാഹനം പിടിച്ചെടുത്തിരിക്കുന്നത്.

വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഈടാക്കുമെന്നാണ് കണ്ണൂർ ആർ.ടി.ഒഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഇന്ന് ഈ പണം അടക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്ന് ആർ.ടി.ഓഫീസിലെത്തിയ ഇ-ബുൾജെറ്റ് നടത്തിപ്പുകാരായ എബിലും ലിബിനും വൈകാരികമായാണ് പ്രതികരിച്ചത്. ഇവർ ആർടിഒ ഓഫീസിൽ എത്തിയത് അറിഞ്ഞ് നിരവധി ഫോളോവേഴ്‌സും പിന്നാലെ എത്തി. യുവാക്കൾ വൈകാരികമായി പ്രതികരിച്ചതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്. ഇതോടെയാണ് കാരവാന് പുറമേ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സർക്കാർ ഓഫീസിൽ അനധികൃതമായി പ്രവേശിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസിൽ പരാതി നൽകുമെന്നും വാഹനം പൊലീസിന് കൈമാറുമെന്നും കണ്ണൂർ എം വിഐ. പത്മലാൽ വ്യക്തമാക്കി. ഓഫീസിലെത്തിയ യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ വൈകാരികമായി ലൈവ് വീഡിയോ ചെയ്യുകയും മറ്റും ചെയ്യുകയായിരുന്നു. മാസ്‌ക്ക് ധരിക്കാതെയാണ് ഇവർ ഓഫീസിലേക്ക് എത്തിയത്. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന കമന്റുകൾ നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണെന്നും മോട്ടോർ വാഹന വകുപ്പ് അഭിപ്രായപ്പെടുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം എം വിഡി. ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. കാരവാൻ നിർമ്മാണത്തിന് അവകാശമുള്ള ഓജസിൽ നിന്നാണ് അൾട്രോഷൻ ജോലികൾ ചെയ്തത് എന്നാണ് ഇരുവരും പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുക്കുകയായിരുന്നു യുവാക്കൾ വിശദീകരിക്കുന്നു.

നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് എം വിഡി പറയുന്നത്. ആർസി ബുക്കിൽ വെള്ള നിറം എന്നു രേഖപ്പെടുത്തിയ വാഹനം കുറപ്പാക്കി മാറ്റി. ഓജസിൽ നിന്നും നിയമവിധേയമായാണ് മാറ്റങ്ങൾ വരുത്തിയത് എങ്കിലും മറ്റെവിടെ നിന്നോ ആണ് കറുപ്പാക്കി മാറ്റിയത്. മാത്രമല്ല, പരസ്യം പതിപ്പിച്ചത് നിയമാനുശ്രുതമല്ല. നിശ്ചിത തുക അടച്ചു പരസ്യം ചെയ്യാമെങ്കിലും അങ്ങനെ ചെയ്തില്ല. ഇത് വീഴ്‌ച്ചതാണ്. ഇത് കൂടാതെ ബ്ലാക് സൺ ഫിലിം ഒട്ടിച്ചുവെന്നും എംവിഡി വ്യക്തമാക്കുന്നു. വണ്ടി ശനിയാഴ്‌ച്ച വിട്ടുകൊടുത്തത് വാഹനം സൂക്ഷിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതു കൊണ്ടായിരുന്നു. തിങ്കളാഴ്‌ച്ച എത്തി നികുതി അടക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ, യുവാക്കൾ ആൾക്കൂട്ടമായി എഥ്തുകയാണ് ചെയ്തത് എന്നാണ് എംവിഡി പറയുന്നത്. ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

അതേസമയം രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തിൽ ഉള്ളതെന്നും ഇ-ബുൾജെറ്റ് അവകാശപ്പെടുന്നുണ്ട്. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുന്നതിനായി ഇ-ബുൾജെറ്റ് യുട്യൂബിലിട്ട വീഡിയോയിക്ക് പുറമെ, ഇന്ന് കണ്ണൂർ എം വിഡി. ഓഫീസിലെത്തിയ യുവാക്കൾ വൈകാരികമായി വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇട്ടിട്ടുണ്ട്. ഇതിൽ പ്രകോപനപമായ കമന്റുകളും മറ്റും ഉള്ളതായും മോട്ടോർ വാഹന വകുപ്പ് ആരോപിക്കുന്നു.