കണ്ണൂർ: പയ്യാമ്പലത്ത് ശവദാഹത്തിന് എൽ.ഡി.എഫ് ഭരണസമിതിനൽകിയ സൗജന്യം പിൻവലിച്ച കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്ഥാപനങ്ങളിൽ ഭരണം നടത്തുന്നത് രാഷ്ട്രീയപരമാവരുതെന്ന് ഇ പി പറഞ്ഞു. ജനങ്ങളുടെ അഭിവൃദ്ധി കണക്കിലെടുത്താവണം ഭരണം നടത്തേണ്ടത്. എന്നാൽ ദൗർഭാഗ്യകരമായ അവസ്ഥയാണ് കണ്ണൂർ കോർപറേഷന്റെത്. കോൺഗ്രസിന്റ അരണ്ട രാഷ്ട്രീയമാണ് ഭരണത്തിൽ കാണുന്നതെന്ന് ഇ പി ജയരാജൻ ആരോപിച്ചു.

ഒരു മേയർ തന്നെ ഇവിടെ മുണ്ട് മടക്കിക്കുത്തി ഇറങ്ങുകയാണ്. ഗുണ്ടാ സംഘത്തിന്റെ സിരാകേന്ദ്രമായി കോർപ്പറേഷൻ മാറി. ഇവിടെ ഭരണമല്ല നടക്കുന്നത്. ഇത് അഭിമാനപ്രശ്‌നമായി കാണരുത്. അഹന്തയും ധിക്കാരവും കാണിച്ച് കോൺഗ്രസിന്റെ പഴയ ഗുണ്ടാ സംസ്‌കാരം കാണിക്കരുതെന്നും ഇ പി ജയരാജൻ പറഞ്ഞു.

പയ്യാമ്പലത്തെ ചരിത്രപ്രധാന്യമുള്ള കേന്ദ്രമായി മാറ്റാനുള്ള ശ്രമമാണ് കോർപറേഷൻ നടത്തേണ്ടതെന്നും ഇ പി പറഞ്ഞു.സമരത്തിൽ സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ്ജില്ലാ കൺവീനർ കെ പി സഹദേവൻ, എം പി മുരളി, കോർപറേഷൻ കൗൺസിലർമാർ പങ്കെടുത്തു.