കണ്ണുർ: അനുപമയുടെ കുഞ്ഞിനെ അവരുടെ അനുമതിയില്ലാതെ ' ദത്ത് നൽകിയ വിഷയത്തിൽ തുറന്നടിച്ച് ഇ പി ജയരാജൻ'.ദത്തെടുക്കൽ വിവാദ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.

തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് സംസ്ഥാനമാകെ ചർച്ച ചെയ്യുന്ന ദത്തെടുക്കൽ വിഷയത്തിൽ സിപിഎം നേതാവ് പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഷ്ട്രീയ വിരോധം തീർക്കാൻ വി.ഡി സതീശൻഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല. അത് സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുർബലപ്പെടുത്തുകയില്ലേ എന്നുകൂടി പരിശോധിക്കണമെന്നും ഇ പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പേരൂർക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ തന്നിൽ നിന്നും വേർപ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവർ അവിവാഹിതയായിരുന്നു. വീട്ടുകാർക്കോ നാട്ടുകാർക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല. യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രശ്‌നങ്ങൾ ഉയരുന്നത്.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷൻ ചാനലിൽ വന്ന് ആ സ്ത്രീയുടെ ഭർത്താവാണ് ഈ സംഭവത്തിൽ ഉൾപ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ യുവതിയുമായി അവിഹിത ബന്ധം പുലർത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനിൽക്കണോ എന്നുള്ളതാണ് പ്രശ്‌നം.- ജയരാജൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.