ന്യൂഡൽഹി: ഇലക്ട്രിക്ക് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരു മരണം. ന്യൂഡൽഹിയിലെ ഗുരുഗ്രാം സെക്ടർ 44ലെ കൻഹായി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ്് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥൻ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞത്.

സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവർ തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാത്രി വീട്ടിനുള്ളിൽ ഇവരുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ ചാർജ് ചെയ്യാൻ വച്ച ശേഷം കുടുംബാംഗങ്ങൾ അഞ്ച് പേരും ഒരേ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ചാർജിംഗിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവൻ അഗ്‌നിക്കിരയാവുകയുമായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കനത്ത പുക കാരണം രക്ഷാ പ്രവർത്തനം ദുഷ്‌ക്കരമായിരുന്നു. ഏകദേശം ഒരു മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. ഗുരുഗ്രാമിൽ തന്നെയുള്ള ഒരു പെട്രോൾ പമ്പിൽ ചായക്കട നടത്തുകയായിരുന്നു മരണമടഞ്ഞ സുരേഷ് സാഹു. മക്കളായ മനോജും സരോജും അതേ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു. അനുജ് വിദ്യാർത്ഥിയാണ്.

ഇവർ കിടന്നുറങ്ങിയിരുന്ന മുറിക്ക് പുറത്തായിരുന്നു സ്‌കൂട്ടർ വച്ചിരുന്നതെന്നും മുറിക്കുള്ളിൽ നിന്നുമായിരുന്നു ചാർജ് ചെയ്തിരുന്നതെന്നം സംഭവം അന്വേഷിക്കുന്ന ഗുരുഗ്രാം സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് ദാഹിയ പറഞ്ഞു. സ്‌കൂട്ടർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുൽദീപ് പറഞ്ഞു.