കോഴിക്കോട്: സംസ്ഥാനത്തെ ബിജെപിയിലേക്ക് ഒരു വമ്പൻ സ്രാവ്. കേരളം ആദരിക്കുന്ന 'മെട്രോമാൻ' ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നു. ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു തുടക്കം.

കാസർഗോഡ് നിന്നാരംഭിക്കുന്ന വിജയയാത്രയുടെ വേളയിൽ ഇ.ശ്രീധരൻ പാർട്ടിയിൽ അംഗത്വം സ്വീകരിക്കും. മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വയ്ക്കും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്റെറി ബോർഡാണ്. അവർ സ്ഥാനാർത്ഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ. വരുംനാളുകളിൽ കൂടുതൽ പ്രമുഖർ പാർട്ടിയിൽ എത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സുരേന്ദ്രന്റെ വാർത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയിൽ ചേരുമെന്ന വിവരം ശ്രീധരനും ശരിവെച്ചു. കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപിയുടെ വരവ് അനിവാര്യമെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കി. ഒമ്പതുവർഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയപ്രവേശം. പാർട്ടി പറഞ്ഞാൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മെട്രോമാൻ വ്യക്തമാക്കി.

ചലച്ചിത്ര താരങ്ങളടക്കം പ്രമുഖരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചർച്ച നടത്തിവരികയാണ്. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് കൂടിക്കാഴ്ചകൾ നടക്കുന്നത്. പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന മേജർ രവിയെ തിരികെ ബിജെപി പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.രമേശ് പിഷാരടി, ധർമ്മജൻ, ഇടവേള ബാബു തുടങ്ങിയവർ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുടെയും രാഷ്ട്രീയ നീക്കം.

കേരള വികസനത്തിൽ നിർണായക റോൾ വഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്റേത്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയാക്കിയ ബുദ്ധി അദ്ദേഹത്തിന്റേത്. പാലാരിവട്ടം പുനർനിർമ്മാണത്തിനു സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് അടക്കം ഇ ശ്രീധരൻ അറിയിച്ചിരുന്നു. കൊച്ചിയിൽ ഡിഎംആർസി പണിത 4 പാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കാൾ കുറഞ്ഞ സംഖ്യക്കു പൂർത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ചാണ് പാലാരിവട്ടം പാലം നിർമ്മിക്കുന്നത്.