തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് ഗുണകരമാകുമെന്ന് സർവേ. 24 മലയാളം വാർത്താ ചാനൽ നടത്തിയ സർവേയിലാണ് ശ്രീധരന്റ ജനപിന്തുണയ ബിജെപിക്ക് ഗുണകരമാകുമെന്ന് സൂചിപ്പിക്കുന്നത്. മെട്രോമാന്റെ ബിജെപി എൻട്രി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമായി ഭവിക്കുമെന്ന് കരുതുന്നതായാണ് സർവേഫലം.

ബിജെപിയിലെ ഇ ശ്രീധരന്റെ സാന്നിദ്ധ്യം പാർട്ടിക്ക് ഗുണകരമാകുമെന്ന് സർവേയിൽ പങ്കെടുത്ത 44 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 40 ശതമാനം പേർ പാർട്ടിക്ക് അത് ഗുണം ചെയ്യില്ല എന്നഭിപ്രായപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തത് 16 ശതമാനം പേർക്കാണ്.

ശ്രീധരൻ തന്നെ ഇക്കാര്യം നേരത്തെ രേഖപ്പെടുത്തിയിരുന്നു. തന്നെപ്പോലെ മികച്ച പ്രതിച്ഛായ ഉള്ളയാൾ ബിജെപിയുടെ ഭാഗമാകുമ്പോൾ കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും അത് പാർട്ടിയെ ഏറെ സഹായിക്കുമെന്നായിരുന്നു ശ്രീധരൻ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്. ഈ പ്രസ്താവനയെ ശരിവയ്ക്കുന്ന തരത്തിലാണ് ചാനൽ സർവേ ഫലവും സൂചിപ്പിക്കുന്നത്.

പാർട്ടിയും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും സൂചനകൾ വന്നിരുന്നു.ഇ ശ്രീധരനെ മുന്നിൽ നിർത്തിക്കൊണ്ട് വികസനം ഒരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി ബിജെപി ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതായും വിവരം പുറത്തുവന്നിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ വികസനം കാര്യമായി മുന്നോട്ട് പോകുന്നില്ല എന്ന് ഇ ശ്രീധരനും വിമർശിച്ചിരുന്നു. ഈ ആരോപണത്തെയും സർക്കാരിനെതിരെ കാര്യമായി തന്നെ ഉപയോഗിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ടെന്നും സൂചനകളുണ്ട്.

അതേസമയം കേരളത്തിൽ വികസനം ചർച്ചയായാൽ എൽഡിഎഫിനാകും നേട്ടമെന്നാണ് സർവേ ഫലത്തിൽ പറയുന്നത്. ഈ ചോദ്യത്തിന് 46 ശതമാനം പേരാണ് എൽഡിഎഫിനെ പിന്തുണച്ചത്. 40 ശതമാനം പേർ യുഡിഎഫിനേയും, 14 ശതമാനം പേർ ബിജെപിയേയും പിന്തുണച്ചു. ഇതിൽ 28 ശതമാനം ആളുകൾ പ്രതികരിച്ചത് കിറ്റ് പെൻഷൻ വിഷയം വോട്ടിംഗിനെ സ്വാധീനിക്കുമെന്നാണ് സർവേയിൽ വ്യക്തമായത്. തൊഴിൽ നിയമന സമരങ്ങൾ മുഖ്യ വിഷയമാകുമെന്ന് 25 ശതമാനവും കൊവിഡും ആരോഗ്യമേഖലയും പ്രധാന വിഷയമാകുമെന്ന് 16 ശതമാനവും പ്രതികരിച്ചു.