ജക്കാർത്ത: ഇന്തോനേഷ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരു മരണം. കിഴക്കൻ ജാവയിൽ മോട്ടർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ തലയിൽ പാറ വീണാണ് മരണം. ഒപ്പമുണ്ടായിരുന്ന ഭർത്താവിനു ഗുരുതരമായി പരുക്കേറ്റു. മുഖ്യ ദ്വീപായ ജാവയിലും ടൂറിസ്റ്റ് കേന്ദ്രമായ ബാലിയിലും കെട്ടിടങ്ങൾക്കു വലിയ രീതിയിൽ നാശനഷ്ടമുണ്ടായി. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടോടെയാണു തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. നിരവധി വീടുകൾ തകർന്നു. പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തിറങ്ങി. സൂനാമിക്കു കാരണാകുന്ന തീവ്രതയില്ലെന്ന് ഇന്തൊനീഷ്യയുടെ ഭൂചലനസൂനാമി സെന്റർ മേധാവി രഹ്‌മത് ട്രിയോനോ അറിയിച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശത്തുനിന്നു ജനങ്ങൾ പരമാവധി മാറിനിൽക്കണമെന്നു ട്രിയോനോ ആവശ്യപ്പെട്ടു.

ഈസ്റ്റ് ജാവയിലെ മലംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറിയാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് മലംഗ് സിറ്റി.പലപ്പോഴും ഭൂചലനങ്ങളും അഗ്നിപർവത സ്‌ഫോടനങ്ങളുമുണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യ.

ടെക്ടോണിക്ക് പ്ലേറ്റുകൾക്ക് ചലനം സംഭവിക്കുന്ന പസിഫിക്കിലെ 'റിങ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവിടെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണം. 2018 ൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4,300 പേർ മരണപ്പെട്ടന്നാണ് കണക്ക്. 2004 ലെ ഭൂകമ്പത്തിൽ 17,000 പേർക്കാണ് ജീവൻ നഷ്ടമായത്.