ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്‌ളാദപ്രകടനങ്ങളും നിരോധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനിൽക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തീരുമാനം ബാധകം.

അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണം കമ്മിഷൻ ആണെന്നായിരുന്നു കോടതിയുടെ പരാമർശം. രാഷ്ട്രീയ പാർട്ടികളെ റാലികളും വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്ക്ക് നിർത്താൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഉത്തരവാദിത്തമില്ലാത്ത ഭരണഘടന സ്ഥാപനമെന്നാണ് കമ്മിഷനെ കോടതി വിശേഷിപ്പിച്ചത്. ഇപ്രകാരമാണ് സമീപനമെങ്കിൽ മെയ്‌ രണ്ടിന് തിരിഞ്ഞെടുപ്പ് ഫലം പ്രഖ്യാപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. അല്ലെങ്കിൽ കൃത്യമായ കോവിഡ് 19 മാനദണ്ഡങ്ങൾ ഏന്തെല്ലാമെന്ന് ബോദ്ധ്യപ്പെടാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിലക്കൽ തീരുമാനമെന്നാണ് സൂചന.

അതിജീവനവും സുരക്ഷയുമാണ് ഇപ്പോൾ പ്രധാനം. മറ്റെല്ലാം അതിനു ശേഷമാണ് വരികയെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ഭരണഘടനാ സ്ഥാപനങ്ങളെ ഓർമിപ്പിക്കേണ്ടി വരുന്നത് അത്യധികം സങ്കടകരമാണ്. പൗരന്മാർ ജീവനോടെ അവശേഷിച്ചാൽ മാത്രമാണ് രാജ്യം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാനാകുകയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനെതിരെ രാജ്യത്തെ ഒരു കോടതി ഇത്ര രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് ആദ്യമായാണ്.