തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ഇഡി ജയിലിലെത്തി ചോദ്യം ചെയ്തു. സന്ദീപ് പൂജപ്പുര ജയിലിലും സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. നാല് ഉദ്യോഗസ്ഥർ വീതമാണ് ഇരുവരെയും ചോദ്യം ചെയ്തത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഇന്നും നാളെയും കൂടി ചോദ്യം ചെയ്യാനാണു കോടതിയുടെ അനുമതി. കള്ളപ്പണ കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ജയിലിൽ ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് അനുമതി ലഭിച്ചത്.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ നൽകിയ മൊബൈൽ ഫോണിനെ ചൊല്ലി വലിയ വിവാദമായിരുന്നു ഉയർന്നുവന്നത്. സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകൾ ആയിരുന്നു. ഇതിൽ അഞ്ച് ഉടമകളുടെ വിവരങ്ങൾ മൊബൈൽ കമ്പനികൾ ഇ.ഡിക്ക് കൈമാറി. പരസ്യ കമ്പനി ഉടമ പ്രവീൺ , എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ എം ശിവശങ്കർ, സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ എന്നിവരാണ് ആ അഞ്ചുപേർ. അഡീഷണൽ പ്രോട്ടോകോൾ ഓഫിസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് പേർ.

ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി. കോൺസുൽ ജനറലിന് ആദ്യം നൽകിയ ഫോൺ തിരികെ നൽകുകയായിരുന്നു. പകരം പുതിയത് വാങ്ങി നൽകി. ഇതോടെ മടക്കി നൽകിയ ഫോൺ സന്തോഷ് ഈപ്പൻ ഉപയോഗിച്ചു. ഈ ഫോണിന്റെ വിലയാണ് 1.19 ലക്ഷം. എന്നാൽ ഈ ഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് എന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷൻ അവൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ഇതിനിടെയാണ് സ്വപ്ന സരിത സന്ദീപ് എന്നിവരെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്.