കാക്കനാട്: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിലേക്ക് പോകുന്നത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസ് അറിഞ്ഞെന്ന് മനസ്സിലാക്കി. കേസിലെ പ്രതികളായ അജ്മൽ, ഷമീർ എന്നിവരും ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ ക്രിസ്റ്റീനയുമാണ് ഒളിവിൽപോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടർന്ന് ലോഡ്ജിൽ പരിശോധന നടത്തിയ പൊലീസ് ഇത് സീൽ ചെയ്തു.

മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. 28നാണ് മോഡൽ തീവണ്ടിയിൽ കൊച്ചിയിൽ എത്തിയത്. സ്വന്തം ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ടിനായിരുന്നു ഇതെല്ലാം. ബിപിൻ എന്ന സുഹൃത്തു വഴിയാണ് കൊച്ചിയൽ സലിംകുമാറിന്റെ നേതൃത്വത്തിലെ സംഘത്തെ കുറിച്ച് അറിയുന്നത്.  പീഡനം തുടങ്ങി അഞ്ചാം നാളാണ് യുവതി രക്ഷപ്പെട്ടത്. 

യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം. 28ന് ഹോട്ടലിൽ മുറിയെടുത്തു. ഫോട്ടോ ഷൂട്ടിന്റെ ചർച്ചയ്ക്കായി 29ന് സംഘം എത്തി. ഹോട്ടലിലെ 303-ാം നമ്പർ റൂമിലാണ് മോഡൽ താമസിച്ചത്. ഇതിന് അടുത്ത 304 നമ്പർ മുറി പീഡകർ സ്വന്തമാക്കി.

304ലേക്ക് വിളിച്ചായിരുന്നു ചർച്ച. ഈ മുറിയിൽ എത്തിയപ്പോൾ ചർച്ചയ്ക്കിടെ വെള്ളം നൽകി. ഇതിൽ മയക്കു മരുന്നുണ്ടായിരുന്നു. മയങ്ങിയപ്പോൾ സലിം കുമാർ ആദ്യം പീഡിപ്പിച്ചു. പിന്നീട് അജ്മലും ഷമീറും. ഓർമ്മ വന്നപ്പോൾ ഉറക്കെ നിലവിളിച്ചു. എന്നാൽ ഹോട്ടൽ ഉടമ അടക്കം മൗനം പാലിച്ച് പീഡകർക്ക് സഹായം നൽകി. മുറിയിൽ പൂട്ടിയിട്ടു. മോഡലിന്റെ ഫോണും സലിം കുമാർ സ്വന്തമാക്കി. ഈ ഫോണിലെ ലോക്ക് മാറ്റി പുതിയതിട്ടു. മോഡലിനെ ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. അങ്ങനെ 29 മുതൽ മൂന്നാം തീയതി വരെ പീഡനം. പുറത്തേക്ക് ബന്ധപ്പെടാൻ ഒരു അവസരവും നൽകിയില്ല.

മൂന്നാം തീയതിയാണ് പീഡകനായ സലിംകുമാറിന്റെ കൈയിൽ നിന്ന് ഫോൺ കൈക്കലാക്കുന്നത്. ഇതിൽ നിന്ന് ഉമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഇടച്ചിറയിലെ ക്രിസ്റ്റീനാ റെസിഡൻസിയിലാണ് താൻ പെട്ടു പോയതെന്ന് ഉമ്മയെ അറിയിച്ചു. ഇത് സഹോദരിയെ ഉമ്മ അറിയിച്ചു. അതിവേഗം അവർ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ലോഡ്ജിൽ നിന്ന് മോഡലിനെ രക്ഷിച്ചത്. ഇതാണ് നിർണ്ണായകമായത്. ഇതിന് പിന്നാലെ സലിംകുമാർ കുടുങ്ങി. എന്നാൽ ബാക്കിയുള്ളവർ രക്ഷപ്പെട്ടു.

മോഡലിന്റെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇൻഫോ പാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ലോഡ്ജിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ ഇന്നലെ വൈകീട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.

ലോഡ്ജ് ഉടമയുടെ സഹായത്തോടെ അവിടെവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സലിംകുമാർ, ഷെമീർ, അജ്മൽ എന്നിവർ പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്. ലോഡ്ജ് ഉടമ ക്രിസ്റ്റീന ഉൾപ്പെടെയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.