തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചർച്ച. സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഗതാഗതസൗകര്യം ഒരുക്കുന്നത് സംബന്ധിച്ചാണ് ചർച്ച.

ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. കെ എസ് ആർ ടി സി ബോണ്ട് സർവ്വീസുകൾ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. സമാന്തരമായി വിക്ടേഴ്സ് വഴിയുള്ള ക്ലാസും തുടരും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്.

അതിനാൽ സ്‌കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യം മുൻകൂട്ടി കണ്ടാണ് സ്‌കൂളുകൾ കെ എസ് ആർ ടി സിയുടെ സഹായവും തേടിയിട്ടുള്ളത്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.