കോഴിക്കോട്: പ്രശ്ന പരിഹാരത്തിന് ശ്രമിക്കും തോറും പ്രതിസന്ധി രൂക്ഷമായി എലത്തൂരിലെ യുഡിഎഫ് സീറ്റ് തർക്കം. നിലവിൽ മൂന്ന് സ്ഥാനാർത്ഥികളാണ് യുഡിഎഫ് പിന്തുണ അവകാശപ്പെട്ട് കൊണ്ട് മണ്ഡലത്തിൽ പത്രിക നൽകിയിരിക്കുന്നത്. എൻസികെയുടെ സുൾഫിക്കർ മയൂരിയും പ്രാദേശിക കോൺഗ്രസ് പിന്തുണയുമായി ദിനേശ് മണിയും കൂടാതെ നാഷണലിസ്റ്റ് ജനതാദളിന്റെ സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് തർക്കം പരിഹരിക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളിയും ന‌ടന്നു.

ചർച്ചയിൽ നിന്ന് എം കെ രാഘവൻ എംപി ഇറങ്ങിപ്പോയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം കെ രാഘവൻ വ്യക്തമാക്കി. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ.

കെപിസിസി വർക്കിങ് പ്രസിഡന്റ് കെ വി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എം കെ രാഘവന്റെ ഇറങ്ങിപ്പോക്കും പുറത്തെ പ്രതിഷേധവും. സമവായ ചർച്ച അകത്ത് പുരോഗമിക്കുന്നതിനിടെയാണ് പുറത്ത് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയത്. മയൂരിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവർത്തകർ. ദിനേശ് മണിയുടെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എം കെ രാഘവനാണെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് എം കെ രാഘവനുമായി ദിനേശ് മണി ചർച്ചയും നടത്തിയിരുന്നു.

യുഡിഎഫ് കൺവീനറോ, പ്രതിപക്ഷ നേതാവോ, ഉമ്മൻ ചാണ്ടിയോ പിന്മാറണമെന്നാവശ്യപ്പെട്ടാലോ മാത്രമേ പിന്മാറുവെന്നും ഇല്ലെങ്കിൽ പിന്മാറേണ്ട ആവശ്യമില്ലെന്നുമാണ് സുൾഫിക്കർ മയൂരിയുടെ നിലപാട്. ഇത് പേമെന്റ് സീറ്റാണെന്ന ആരോപണവും എൻസികെ സ്ഥാനാർത്ഥി നിഷേധിക്കുന്നു.