തിരുവനന്തപുരം: എല്ലാവർക്കും ഒരു ദിവസമുണ്ട് എന്നു പറയുമ്പോലെയാണ് തെരഞ്ഞെടുപ്പിൽ കുഞ്ഞൻപാർട്ടികളുടെ കാര്യം.ഇലക്ഷനിൽ ചിലപ്പോൾ വിസ്്മയം സൃഷ്ടിക്കുന്നത് ഇത്തരക്കാരാവും. അതുകൊണ്ട് തന്നെ അത്തരം കുഞ്ഞൻ പാർട്ടികളെ ഒഴിച്ചുനിർത്താൻ മുന്നണികളും അത്ര എളുപ്പത്തിൽ ധൈര്യപ്പെടില്ല.ഇതിന് ഉദാഹരമാണമായാണ് കോവൂർ കുഞ്ഞുമോൻ എം എൽഎയും വിജയൻ പിള്ളയുമൊക്കെ.പിളർപ്പ് തുടർക്കഥയാണെങ്കിലും ഇത്തരം പാർട്ടികളുടെ സ്വാധീനം പ്രവചിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല.

ഒരോ തെരഞ്ഞെടുപ്പിലും കറുത്തകുതിരകളാകുന്നത് ഇത്തരം കുഞ്ഞന്മാർ തന്നെ. ഇത്തവണയും സ്ഥിതി വ്യതസ്തമല്ല. സ്ഥാനാർത്ഥികൾക്ക് പുറമെ പാർട്ടിയിലും ഉണ്ട് പുതുമകൾ. നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ), ബിജെഎസ്, ഭാരതീയ നാഷനൽ ജനതാദൾ, ഇനിയും പേരിടാത്ത ജനതാദളിലെ വിഘടിത വിഭാഗം എന്നിങ്ങനെ. ഇവരെല്ലാം കന്നി മത്സരത്തിന് ഇറങ്ങുമോ എന്നത് ആകാംക്ഷ ഉയർത്തുന്നു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ചില 'കുഞ്ഞന്മാരെ' കാണാനുമില്ല.
ട്വന്റി20 പോലെ തദ്ദേശതിരഞ്ഞെടുപ്പിൽ ചലനങ്ങളുണ്ടാക്കിയ അരാഷ്ട്രീയ വിഭാഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുകൈ നോക്കിയേക്കും എന്നതും ഇത്തവണത്തെ പ്രത്യേകതകാളാണ്.

എൻസിപി പിളർന്നു മാണി സി.കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച എൻസികെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിക്കുമെന്നു വ്യക്തമായിക്കഴിഞ്ഞു. പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കാപ്പൻ ഇത്തവണ യുഡിഎഫിനു വേണ്ടി ജനവിധി തേടും. ബിഡിജെഎസ് പിളർന്നു രൂപീകരിച്ച ബിജെഎസ്, ദൾ (എസ്) പിളർന്നു മുൻ സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദൾ വിഭാഗം എന്നിവ യുഡിഎഫിൽ ചേരുകയും സീറ്റ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദൾ വിഭാഗം യുഡിഎഫ് വിട്ടപ്പോൾ പോകാതിരുന്ന ജോൺ ജോണിന്റെ നേതൃത്വത്തിലുള്ളവർ രൂപീകരിച്ചതാണ് ഭാരതീയ നാഷനൽ ജനതാദൾ. യുഡിഎഫിന് ഒപ്പമുള്ള അവരും ഒരുകൈ നോക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞതവണ എൽഡിഎഫിന്റെ ഭാഗമായി മത്സരിച്ച സിഎംപി അരവിന്ദാക്ഷൻ വിഭാഗം സിപിഎമ്മിൽ ലയിച്ചതോടെ സിഎംപി എന്നാൽ സി.പി. ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം മാത്രമായി. 2016ൽ എൽഡിഎഫിനൊപ്പം നിന്ന ജെഎസ്എസ്, ആർഎസ്‌പി (ലെനിനിസ്റ്റ്) എന്നിവ വീണ്ടും പിളർന്ന അവസ്ഥയിലുമാണ്.