കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്താമെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നിന്ന് പിൻവലിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചു.

കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ, രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാക്കാൽ പറഞ്ഞിരുന്നു. ഏത് തീയതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു.

കേസ് ഏഴാംതീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്. കാര്യങ്ങൾ വിശദീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചു.