കാസർകോട്: കള്ളപ്പണക്കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. ഡി.ജി.പിയിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നൽകിയ റിപ്പോർട്ട് പൂർണമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വീണ്ടും റിപ്പോർട്ട് തേടിയത്. മഞ്ചേശ്വരത്തെ വെളിപ്പെടുത്തലിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അതേ സമയം സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി. മഞ്ചേശ്വരം ഇടതു സ്ഥാനാർത്ഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാമെന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി നൽകിയത്.

മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബിജെപി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നൽകിയ അപേക്ഷ നിയമതടസ്സമുള്ളതിനാൽ കോടതി തിരികെ നൽകിയിരുന്നു. കോഴ നൽകിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ.സുരേന്ദ്രൻ ഉൾപ്പടെ ഉള്ളവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു.

ഇതേ തുടർന്നാണ്, കോഴ നൽകിയെന്ന പരാതിയിൽ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായ വി.വി രമേശൻ കോടതിയെ സമീപിച്ചത്.

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ കെ സുന്ദരയ്ക്ക് പിന്മാറാൻ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.