തിരുവനന്തപുരം: ട്രോളുകൾ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാകുകയാണ്. സന്തോഷത്തിലും സങ്കടത്തിലും ജയത്തിലും പരാജയത്തിലും തുടങ്ങി എന്തിലും ഏതിലും മലയാളികൾ ഇപ്പോൾ ട്രോളുകൾ കണ്ടെത്തുന്നുണ്ട്. ചിലപ്പോൾ അതിരുവിടുമെങ്കിലും ഭൂരിഭാഗം സന്ദർഭങ്ങളിലും ട്രോളുകൾ വായനക്കാർക്ക് ഗുണമാവുകയാണ് ചെയ്യുന്നത്. ഏത് വിഷയത്തെയും നിമിഷനേരം കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ട്രോളന്മാർ. മലയാളിയുടെ സാംസ്കാരിക ജീവിതം പോലും ഏറ്റെടുത്തു എന്നു പറയുന്നിടത്താണ് ട്രോളിന്റെ വിജയം ശരിക്കും നാം തിരിച്ചറിയുന്നത്.ജീവിതം അങ്ങനെ ട്രോളി ട്രോളി മുന്നോട്ട് പോകുമ്പോൾ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു. ജയിച്ചവർ വമ്പ് കാട്ടി ആഘോഷിച്ചു. പരാജയപ്പെട്ടവർ കാരണങ്ങളന്വേഷിച്ച് കുന്തിച്ചിരുന്നു. പക്ഷേ ട്രോളന്മാരോ, അവരങ്ങനെ ജയിച്ചവരെയും തോറ്റവരെയും ഇങ്ങനെ, ഓരോരുത്തരെ ഓരോരുത്തരെയായി പ്രത്യേകം പ്രത്യേകം എടുത്ത് ഇഴകീറി പരത്തിവച്ചു. ജനാധിപത്യ പ്രക്രിയ അങ്ങനെ സക്രീയമായി. ഇഴകീറി ഉണക്കാനിട്ട ആ ട്രോളുകൾ കാണാം. ഒന്നെങ്കിൽ ചിരിച്ച് വിടാം. അല്ലെങ്കിൽ തോറ്റവരെ പോലെ ആലോചിച്ചാലോചിച്ച് ഇരിക്കാം.

മൂന്നണി വ്യത്യാസമില്ലാതെയാണ് ട്രോളന്മാർ എല്ലാവരെയും എടുത്തിട്ടലക്കിയത്. ജയിച്ച സിപിഎം എന്നോ.. മുന്നേറ്റം നടത്തിയ ബിജെപി എന്നോ.. പ്രതിരോധത്തിലായ യുഡിഎഫ് എന്നോ ഉള്ള വേർതിരിവൊന്നും ട്രോളന്മാർക്കില്ല.

ജയപരാജയങ്ങൾക്കൊപ്പം തന്നെ പ്രമുഖ നേതാക്കന്മാരുടെ പ്രസ്താവനയും ട്രോളന്മാരുടെ പരിഹാസത്തിന് പാത്രമായി.ഇത്തരം പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് ഫലത്തേക്കാൾ ട്രോളന്മാർ ഏറ്റെടുത്തത്.

തെരഞ്ഞെടുപ്പ് ഫലം സംപ്രേഷണം ചെയത് ചാനലിനെ വരെ ട്രോളന്മാർ വെറുതെ വിട്ടില്ല.വേർതിരിവില്ലാത്ത ഈ പൊതു ഇടപെടൽ തന്നെയാണ് ട്രോളന്മാരെ ഇന്ന് മലയാളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയത്.