ന്യൂഡൽഹി: കേരളത്തിൽ വൈദ്യുതി വിതരണ രംഗത്ത് ഇപ്പോൾ നിലനിൽക്കുന്നത് കെഎസ്ഇബി എന്ന പൊതുമേഖലാ കമ്പനിയുടെ കുത്തകയാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ അടക്കം റിലയൻസും അദാനിയും അടക്കം വൈദ്യുതി വിതരണ രംഗത്ത് സജീവമാണ്. എങ്കിലും വൈദ്യുതി തുടർച്ചയായി ലഭിക്കുന്ന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം വളരെ മുന്നിലാണ്. താരതമ്യേന മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാനും അവർക്ക് സാധിക്കുന്നുണ്ട്. ഇതാണ് സാഹചര്യം എന്നിരിക്കേ ഈ വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തിന് വഴിവെക്കുന്ന നിയമ നിർമ്മാണവുമായി കേന്ദ്രസർക്കാർ രംഗത്തുണ്ട്.

കേരളത്തിന്റെയടക്കം എതിർപ്പ് നിലനിൽക്കെ വൈദ്യുതി വിതരണ മേഖലയിലെ ലൈസൻസ് സംവിധാനം നീക്കി സ്വകാര്യ കമ്പനികൾക്കു കൂടി അവസരം നൽകാനുള്ള നിയമഭേദഗതി ബിൽ കേന്ദ്രം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. മുൻ പാർലമെന്റ് സമ്മേളനങ്ങളിലും ബിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അവതരിപ്പിച്ചിരുന്നില്ല. ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ ജീവനക്കാർ പ്രതിഷേധത്തിലാണ്. 2021 ഓഗസ്റ്റ് 5ന് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. കേരളത്തിനു പുറമേ ബംഗാളും ബില്ലിനെ എതിർത്തിരുന്നു.

വിതരണ മേഖലയിൽ മൂലധനനിക്ഷേപവും മത്സരവും വർധിപ്പിക്കുകയാണു ബിൽ കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യംവയ്ക്കുന്നതെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ ഇത് തിരിച്ചടികൾക്ക് ഇടയാക്കുന്നതാണ്. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വിതരണരംഗത്തു സംസ്ഥാന വൈദ്യുതി ബോർഡുകൾക്കുള്ള കുത്തക അവസാനിക്കും. ഏതു കമ്പനിക്കും വൈദ്യുതി വാങ്ങി വിൽക്കാം. ഉപയോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാം.

വിതരണമേഖലയിൽ സ്വകാര്യകമ്പനികൾക്കു നിയന്ത്രണം ഉറപ്പിക്കാൻ ഇത് വഴിയൊരുക്കുമെന്നാണു വിമർശനം. സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും ലൈസൻസ് വേണ്ടെന്നുമാണു നിയമഭേദഗതിയിലുള്ളത്. കേന്ദ്ര സർക്കാരാണ് സ്വകാര്യ സംരംഭകരുടെ യോഗ്യത നിശ്ചയിക്കുക. സംസ്ഥാന സർക്കാരിനോ റഗുലേറ്ററി കമ്മിഷനോ ഈ സംരംഭകർക്കുമേൽ നിയന്ത്രണം ഉണ്ടാകില്ല. ഇത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതു പോലെയാണെന്നാണ് ഉയരുന്ന വിമർശനം.

നിലവിലുള്ള വിതരണ സംവിധാനങ്ങൾക്കും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതത്തിനും സ്വകാര്യ സംരംഭകർക്ക് അവകാശമുണ്ടായിരിക്കും. എന്നാൽ എല്ലാവർക്കും വൈദ്യുതി നൽകാനുള്ള ബാധ്യത ഉണ്ടാകില്ല. ഇക്കാരണത്താൽ ഇത്തരം കമ്പനികൾ നഗരമേഖലകളിൽ മാത്രം കേന്ദ്രീകരിക്കും. സർക്കാരിന്റെ വിതരണകമ്പനികൾക്ക് ഇത് നഷ്ടമുണ്ടാക്കാനും ഗ്രാമീണ മേഖലകൾക്ക് ലഭിക്കുന്ന ക്രോസ് സബ്‌സിഡി അടക്കമുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം ഉണ്ടാകാനും ഇടയുണ്ട്.

പുതിയ കമ്പനികൾക്ക് നിലവിലുള്ള വിതരണശൃംഖല യഥേഷ്ടം ഉപയോഗിക്കാനും അവസരം നൽകിയേക്കും. ഈ ശൃംഖലയുടെ പരിപാലനച്ചുമതല പൊതുമേഖലയുടെ ഉത്തരവാദിത്തമായി മാറുകയും ചെയ്യും. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരുടെ കടന്നുകയറ്റം ഉണ്ടാകുന്നതോടെ ഗാർഹിക ഉപയോക്താക്കൾ അവഗണിക്കപ്പെടുമെന്നും പൊതുമേഖലയിലെ വൈദ്യുതി സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

കർഷകർക്കും സാധാരണക്കാർക്കും വൈദ്യുതി അപ്രാപ്യമാക്കുന്നതാണു വൈദ്യുതി ഭേദഗതി ബില്ലെന്നും ഈ നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം കരടു ബിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായത്തിനായി ലഭിച്ചപ്പോൾ, സർക്കാരിന്റെ അഭിപ്രായങ്ങളും ശക്തമായ വിയോജിപ്പും കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിരുന്നു.

അതേസമയം കേന്ദ്ര സർക്കർ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈദ്യുതി ജീവനക്കാർ രാജ്യവ്യാപകമായി ഇന്നു നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരളത്തിലും ജോലി ബഹിഷ്‌കരിക്കുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതിയായ നാഷനൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് (എൻസിസിഒഇഇ) കേരള ഘടകം അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ദുരിതാശ്വാസ ജോലികളിലും ബഹിഷ്‌കരണമില്ല.