മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കോനൂർ കണ്ടി സ്വദേശി വടക്കേതടത്തിൽ ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ എന്നയാൾ മരണപ്പെട്ടു. 58 വയസായിരുന്നു. ഇന്നലെ രാത്രിയിലാണു സംഭവം. ഇന്നു രാവിലെ മണിക്ക് സഹോദരൻ എത്തിയപ്പോഴാണു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനായ ഇയാൾ സ്വന്തം സ്ഥലത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാട്ടുകാർ വിവരമറിയച്ചത് പ്രകാരം പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഊർങ്ങാട്ടിരിയിൽ ഓടക്കയം കൂട്ടപറമ്പ്കുരിയിരി കോളനിയിൽ ദിവസങ്ങൾക്കു മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരണപ്പെട്ടിരുന്നു. ചോലര കോളനി നിവാസിയായ കടുഞ്ഞി(68)യാണ് അന്ന് മരിച്ചത്. അന്ന് കൂട്ടപറമ്പ് പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കാടുകയറ്റാൻ കോളനി നിവാസികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ ആന ആളുകൾക്ക് നേരെ ഓടിക്കയറുകയായിരുന്നു. ഇതിനിടയിൽപ്പെട്ട കടുഞ്ഞി ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം മരിക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ നടന്ന ഈ രണ്ട് സംഭവങ്ങളോടെ പ്രദേശവാസികൾ കൂടുതൽ ഭീതിയിലാണ്.