ചെറുപുഴ: ഭർതൃപിതാവിനും കുഞ്ഞിനു മൊപ്പം കാണാതായ യുവതിക്കായി പൊലിസ് തെരച്ചിൽ തുടരുന്നു.ചെറുപുഴയ്ക്കടുത്തെ കൊന്നക്കാട് വള്ളി കൊച്ചിയിലെ വിൻസെന്റ്(61) മകന്റെ ഭാര്യ റാണി (33) ഏഴു വയസുകാരനായ ഇളയ കുഞ്ഞ് എന്നിവരെ കഴിഞ്ഞ ദിവസം കാണാതായത്. വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലിസ് ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്.

മുത്തമകനായ പത്തു വയസുകാരൻ ഭർതൃവീട്ടിലാണുള്ളത്. ആംബുലൻസ് ഡ്രൈവറാണ് റാണിയുടെ ഭർത്താവ്.വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ്‌ഐ പി.ബാബു മോനാണ് കേസന്വേഷണം നടത്തുന്നത്.കുടുംബ കലഹമാണ് ഭർതൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.

പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ആംബുലൻസ് ഡ്രൈവറായ പ്രിൻസുമായിപ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. പിന്നീട് വെള്ളരിക്കുണ്ടിലെ പ്രിൻസിന്റെ കുടുംബ വീട്ടിൽ ഇവർ താമസമാരംഭിക്കുകയായിരുന്നു. രണ്ടു മക്കളായതിനു ശേഷം ദമ്പതികൾ തമ്മിൽ അകൽച്ചയും കുടുംബ കലഹവും പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇവർ തമ്മിലുള്ള കുടുംബ പ്രശ്‌നത്തിൽ ഇടപെട്ടിരുന്ന പ്രിൻസിന്റെ പിതാവ് വിൻസെന്റ് റാണിക്ക് അനുകൂലമായ നിലപാടാണത്രേ സ്വീകരിച്ചത്.ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാൽ പ്രിൻസ് ഇവരെ തിരിച്ചുവിളിക്കാൻ തയ്യാറല്ലാത്തതു കാരണം വിൻസെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാൻ എരുമേലിയിലേക്ക് വാഹന മയക്കുകയുമായിരുന്നു.

ഇതിനിടെയാണ് മുന്നു പേരെയും കാണാതായതാണെന്നാണ് വിൻസെന്റിന്റെ ഭാര്യ വത്സമ്മ നൽകിയ പരാതി. വിൻസെന്റും റാണിയും പയ്യന്നുരിലുണ്ടെന്ന ഇരുവരുടെയും മൊബെൽ നമ്പർ ലൊക്കേഷൻ പരിശോധിച്ച് മനസിലാക്കിയ വെള്ളരിക്കുണ്ട് പൊലിസ് പയ്യന്നുർ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ നഗരത്തിലെ ലോഡ്ജുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തി.

ഇപ്പോൾ ഇവരുടെ മൊബൈൽ നമ്പർ സ്വിച്ച് ഓഫാണെന്നാണ് പൊലിസ് പറയുന്നത്. വിൻസെന്റിന്റെയും റാണിയുടെയും ബന്ധുവീടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.