ദുബൈ: യുഎഇയിൽ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിൻവലിച്ചതിന് പിന്നാലെ വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്. സെപ്റ്റംബർ 11 മുതൽ സൗദി സർവീസുകൾ ആരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. ആഴ്ചയിൽ 24 സർവീസുകളാണ് യുഎഇയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നടത്തുക.

സൗദി തലസ്ഥാനമായ റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയിൽ നിന്ന് എമിറേറ്റ്‌സിന്റെ വിമാന സർവീസുണ്ടാവും. ദമ്മാമിലേക്കുള്ള പ്രതിദിന സർവീസുകൾക്ക് പുറമെ മദീനയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളുമാണ് പദ്ധതിയിടുന്നത്. സെപ്റ്റംബർ 16 മുതൽ റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇരട്ടിയാക്കും. ഈ മാസം അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം.

യുഎഇ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സെപ്റ്റംബർ എട്ട് മുതലാണ് സൗദി അറേബ്യ പിൻവലിച്ചത്. ഈ രാജ്യങ്ങളിലേക്ക് സൗദി സ്വദേശികൾക്ക് യാത്ര ചെയ്യാനും അനുമതി കൊടുത്തു. യുഎഇക്ക് പുറമെ അർജന്റീന, ദക്ഷിണാഫ്രിക്ക എന്നവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങൾ.