തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ ശിശുക്ഷേമ സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ ജനസെക്രട്ടറി ഷിജു ഖാൻ നശിപ്പിച്ചതായി ആരോപണം. കുഞ്ഞിന്റെ അനധികൃത ദത്ത് സംഭവത്തിലാണ് ഷിജുഖാനെതിരെ ജീവനക്കാർ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോർജിനും പരാതി നൽകി.

കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായി കത്തിൽ പറയുന്നു. നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സുനന്ദയും ചേർന്നാണ്. പ്രശ്‌നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്.

2020 ഒക്ടോബർ 22ന് അർധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല.

ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന് ഒക്ടോബർ 22ന് രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാർത്തകളും നൽകി.

23ന് വെള്ളിയാഴ്ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റെ ദിവസം ആൺ-പെൺ വിവാദം വന്നപ്പോൾ തൈക്കാട് ആശുപത്രിയിൽ പോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാൻ നൽകിയത്.

അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാന്റെ അടുത്തുവന്നപ്പോൾ തിടുക്കത്തിൽ കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയെന്ന് പാർട്ടിയും സർക്കാറും അന്വേഷിക്കണം. കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, അനുപമയുടെ കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട് ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. മന്ത്രി വീണാജോർജ് നിർദ്ദേശിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിളിച്ചുവരുത്തിയത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ഡയറക്ടർ ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി പറഞ്ഞെന്നും ഷിജു ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം, കുഞ്ഞിനെ ദത്തുനൽകിയ കേസുമായി ബന്ധപ്പെട്ട് ആറുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് ബന്ധുവും കോർപറേഷൻ മുൻകൗൺസിലറുമായ അനിൽകുമാർ, ജയചന്ദ്രനെ സഹായിച്ച രമേശൻ എന്നിവർ ഉൾപ്പടെ ആറുപേരാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.

കുഞ്ഞിനെ തിരികെ കിട്ടാൻ ഇന്നലെ അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്തിയിരുന്നു. രാവിലെ 10ന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതിന് മുമ്പ് അനുപമയ്ക്ക് അനുകൂലമായി സർക്കാർ നടപടിയും തുടങ്ങി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിറുത്തിവയ്ക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.