ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം. ഓഫീസിൽ പതിവായി ഹാജരാക്കേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്കാണ് ബാധകം. ഇവർക്ക് വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ അനുമതി നൽകി.

ഭരണതലത്തിൽ കൂടുതൽ ആളുകൾ വേണമെന്ന് കണ്ടാൽ വകുപ്പ് തലവന്മാർക്ക് നടപടി സ്വീകരിക്കാവുന്നതാണ്. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലോട്ട് ജോലി ചെയ്യുന്നവർ പതിവായി ഓഫീസിൽ വരണം. ആൾക്കൂട്ടം കുറയ്ക്കാൻ സമയക്രമത്തിൽ മാറ്റം വരുത്താവുന്നതാണ്. വിവിധ ഷിഫ്റ്റുകൾ എന്ന തരത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തി ഒരേ സമയം ഓഫീസിൽ നിരവധി ജീവനക്കാർ വരുന്നത് ഒഴിവാക്കാൻ മാർഗനിർദേശത്തിൽ പറയുന്നു.

ടെലിഫോൺ വഴിയോ മറ്റു ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴിയോ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനാണ് അനുമതി നൽകിയത്. കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് വരുന്നവർക്ക് ഓഫീസിൽ വരുന്നതിലുള്ള ഇളവ് തുടരും. എല്ലാവരും സാമൂഹിക അകലം അടക്കം കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. 45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥർ വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.ഏപ്രിൽ 30 വരെ ഇത് തുടരുമേന്നും ഉത്തരവിൽ പറയുന്നു.