തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഇഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. കേസിൽ ശിവശങ്കർ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ്കുറ്റപത്രം നൽകുന്നത്.

കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. ഇക്കാര്യം ഇഡികോടതിയെ അറിയിച്ചു. അതേ സമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എൻഫോഴ്‌സ്‌മെൻറ് കുറ്റപത്രം നാളെസമർപ്പിക്കും.സ്വർണക്കടത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാൾ ശിവശങ്കറാണെന്നും കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഒരുകാലത്ത് മുഖ്യമന്ത്രി ഏതൊക്കെ ഫയൽ ഒപ്പിടണമെന്ന് വരെ നിശ്ചയിച്ചിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറാണ് സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ളത്. സ്പ്രിങ്ക്‌ളർ വന്നപ്പോൾ പോലും കൂസലില്ലാതെ നിന്ന ഐടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ വിധി കുറിക്കപ്പെട്ട ദിവസം ജൂൺ 30 ആയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജിനുള്ളിൽ സ്വർണം മാത്രമല്ല ഉണ്ടായിരുന്നത്. സന്ദീപ്, സരിത്ത് സ്വപ്ന അവിടെ നിന്ന് ശിവശങ്കർ. ബന്ധങ്ങളുടെ ചങ്ങല ഉന്നതങ്ങളിലേക്ക് എത്തിയത് വളരെപ്പെട്ടെന്നാണ്. ആദ്യഘട്ടത്തിൽ ശിവശങ്കറിനെ ചേർത്തുപിടിച്ച മുഖ്യമന്ത്രിക്ക് പിന്നീട് കൈവിടേണ്ടി വന്നു. സ്‌പെയ്‌സ് പാർക്കിലെ നിയമനത്തിലടക്കം ക്രമക്കേട് പകൽപോലെ വ്യക്തമായി. അവിടെ ശിവശങ്കർ എന്ന സംസ്ഥാനത്തെ മുതിർന്ന ഐഎഎസുകാരന്റെ നാളുകൾ കുറിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത മാരത്തൺ ചോദ്യം ചെയ്യലുകളായിരുന്നു. എൻഐഎ. ഓഫീസിലേക്ക്, കസ്റ്റംസ് ഓഫീസിലേക്ക്, ഇഡി ഓഫീസിലേക്ക് ശിവശങ്കറിന്റെ പ്രയാണമാണ് ഓരോ ദിവസവും കണ്ടത്. ലൈഫ് മിഷനിൽ സിബിഐ കൂടി എത്തി. ഇപ്പോൾ പൂർണമായും കുരുങ്ങിയ നിസ്സഹായാവസ്ഥയിലും.

സ്പ്രിങ്ളർ വിവാദം കത്തിത്തീരുന്നതിന് മുൻപാണ് ഇടതുസർക്കാരിനെ കീഴ്മേൽ മറിച്ചു കൊണ്ട് സ്വർണക്കടത്ത് കേസ് രംഗത്തു വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴി യുഎഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ സ്വർണം കടത്തി കൊണ്ടു വന്നെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ദേശീയ രാഷ്ട്രീയത്തിൽ പോലും ഓളം സൃഷ്ടിച്ചു. കേസിൽ സർക്കാർ സ്ഥാപനമായ സൈബർ പാർക്കിലെ പ്രധാനിയായ സ്വപ്ന സുരേഷ് അറസ്റ്റിലാവുകയും അവരുടെ സംരക്ഷകനാണ് എം.ശിവശങ്കർ എന്ന് വെളിപ്പെടുകയും ചെയ്തതോടെ മുഖ്യമന്ത്രിയടക്കം ആരോപണനിഴലിലായി. സ്വർണക്കടത്ത് വാളായി തനിക്ക് നേരെ വരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി കടന്നു പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും എം.ശിവശങ്കർ നീക്കം ചെയ്യപ്പെട്ടു. കഴിവുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിനെ വിശ്വസിച്ചുവെന്നും എന്നാൽ തന്റെ വിശ്വാസം അയാൾ ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റിൽ തുറന്നു പറഞ്ഞു.

ഈ വിവാദങ്ങൾക്ക് പിന്നാലെ ഒരു വർഷത്തെ അവധിക്കായി ശിവശങ്കർ അപേക്ഷ നൽകി. കസ്റ്റംസ്, ഇഡി, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും ശിവശങ്കർ. കൊച്ചിയിലും തിരുവനന്തപുരത്തുമായി പോയ ആഴ്ചകളിൽ നൂറ് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടു. സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളും ഫോൺ വിളികളും വാട്സാപ്പ് ചാറ്റുകളുമെല്ലാം ശിവശങ്കറിനെതിരെന്ന് വ്യക്തമായതോടെ അദ്ദേഹം ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായിരുന്നു.

അദ്ദേഹത്തെ ഒരു തവണ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം നടത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുവഭപ്പെട്ടതിനെ തുടർന്ന് അതു പരാജയപ്പെട്ടു. ഇതിനിടെ മുൻകൂർജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് ഹൈക്കോടതി അതു തടഞ്ഞു. ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. പലതരം വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച ഒരുപാട് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ശിവശങ്കറിന്റേത് പോലെ അസാധാരണമായ ഉയർച്ചയും വീഴ്‌ച്ചയും സംഭവിച്ച മറ്റൊരാളില്ലഎന്ന് തന്നെ പറയാം.