പ്ലസ് ടു കഴിഞ്ഞാൽ, മക്കളെ എൻജിനിയറിങ് കോളേജുകളിലേക്ക് അയക്കുകയാണ് മിക്ക രക്ഷിതാക്കൾക്കും മുന്നിലുള്ള മാർഗം. എന്നാൽ, കൂണുകൾ പോലെ സ്വാശ്രയ കോളേജുകൾ പെരുകുന്ന ഇക്കാലത്ത് എൻജിനിയറിങ് കേളേജുകൾ തിരഞ്ഞെടുക്കുമ്പോൾ സസൂക്ഷ്മം അവയെ വിലയിരുത്തേണ്ടവയുണ്ട്. ഐഐടിയിൽ അഡ്‌മിഷൻ കിട്ടുന്നതിനാണ് പരമപ്രാധാന്യം കൽപിക്കേണ്ടതെന്ന് ഈ പട്ടിക പരിശോധിച്ചാൽ മനസ്സിലാകും. കേന്ദ്ര മനുഷ്യവിഭവ ശേഷി വകുപ്പിന്റെ ഇക്കൊല്ലത്തെ റാങ്കിങ് പട്ടികയനുസരിച്ച് ഇന്ത്യയിലെ മികച്ച 25 എൻജിനിനിയറിങ് കേളേജുകൾ ഇവയാണ്.

മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 87.96 പോയന്റാണ് മദ്രാസ് ഐഐടി നേടിയത്. ഇവിടുത്തെ അദ്ധ്യാപകരിൽ 598 പേരും പിഎച്ച്ഡി നേടിയവരാണ്. ഇവിടെ പഠിച്ച വിദ്യാർത്ഥികൾക്ക് ശരാശരി പത്തുലക്ഷം രൂപ ശമ്പളം കിട്ടുന്നതായും 2015-16-ലെ കണക്ക് വ്യക്തമാക്കുന്നു. ഐഐടി ബോംബെയാണ് രണ്ടാം സ്ഥാനത്ത്. 87.87 പോയന്റ് നേടിയ ഈ കേളേജിലെ 606 അദ്ധ്യാപകരും പിഎച്ച്ഡി ബിരുദമുള്ളവരാണ്. ഐഐടി ഖരഗ്പുർ മൂന്നാം സ്ഥാനത്തും ഡൽഹി ഐഐടി നാലാം സ്ഥാനത്തും നിൽക്കുന്നു. ഐഐടി കാൺപുർ, ഐഐടി റൂർക്കി, ഗുവാഹാട്ടി ഐഐടി എന്നിവയാണ് ആദ്യ ഏഴ്് കേളേജുകളിലുള്ള മറ്റ് ഐഐടികൾ.

ഇന്ത്യയിലെ മികച്ച എൻജിനിയറിങ് കേളേജുകളിൽ ആദ്യ ഏഴു സ്ഥാനവും ഐഐടികൾക്കാണെന്ന് ഈ പട്ടിക തെളിയിക്കുന്നു. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയാണ് എട്ടാം സ്ഥാനത്തുള്ളത്. കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാല, ഹൈദരാദാബാദ് ഐഐടി, തിരുച്ചിറപ്പള്ളി എൻ.ഐ.ടി, റൂർക്കെല എൻ.ഐ.ടി, തമിഴ്‌നാട് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി, ഇൻഡോർ ഐഐടി, രാജസ്ഥാൻ ബിറ്റ്‌സ്പിലാനി, പശ്ചിമ ബംഗാളിലെ ഷിബ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ഐഐടി ഭുവനേശ്വർ, ഐഐടി പട്‌ന, ന്യൂഡൽഹി ജാമിയ മിലിയ ഇസ്ലാമിയ, ഐഐടി റോപ്പാർ, എൻ.ഐ.ടി, സുരത്കൽ, ഐഐടി ധൻബാദ്, പുണെ എൻജിനിയറിങ് കോളേജ്, തഞ്ചാവൂർ ഷൺമുഖ ആർട്‌സ്, സയൻസ് ടെക്‌നോളജി ആൻഡ് റിസർച്ച് അക്കാദമി എന്നിവയാണ് ആദ്യ 25-ൽ ഉൾപ്പെടുന്ന മറ്റു കോളേജുകൾ.