കൊച്ചി: എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മിനിമം മാർക്ക് 10 ൽ നിന്ന് 20 ആയി ഉയർത്തണമെന്ന് ഉന്നതതല യോഗത്തിൽ നിർദ്ദേശം. കോളജിൽ ചേർന്ന ശേഷം പിരിഞ്ഞുപോകുന്നവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കരുതെന്ന ശുപാർശയും പ്രോസ്‌പെക്ടസ് പരിഷ്‌കരണത്തിനുള്ള യോഗത്തിൽ ഉണ്ടായി.

അതേസമയം, എൻജിനീയറിങ്ങിന് ഈ വർഷം പ്രവേശന പരീക്ഷ വേണമെന്ന നിബന്ധന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ(എഐസിടിഇ) ചട്ടങ്ങളിൽ ഇല്ലാത്ത സാഹചര്യത്തിൽ, പ്രവേശനപരീക്ഷ നടത്തുന്നതു നിയമപരമായി നിലനിൽക്കുമോയെന്ന് ആശങ്കയുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് വിളിച്ചുചേർത്ത യോഗത്തിലെ ശുപാർശകളിൽ അന്തിമ തീരുമാനം എടുക്കേണ്ടതു മന്ത്രിസഭയാണ്.

എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിക്കാൻ പ്രവേശന പരീക്ഷയിലെ രണ്ടു പേപ്പറിൽ ഓരോന്നിനും 10 മാർക്ക് എങ്കിലും കിട്ടണം. ഇത് 20 ആക്കണമെന്നാണു ശുപാർശ. ബി ടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായാൽ അതിനനുസരിച്ച് ഈ നിബന്ധനയിൽ ഇളവു നൽകാമെന്നും അഭിപ്രായം ഉയർന്നു. കോഴ്‌സിൽ ചേർന്നിട്ടു ക്ലാസ് തുടങ്ങുന്നതിനു മുൻപ് ടിസി വാങ്ങി പോകുന്നവരിൽ നിന്ന് 1000 രൂപ പ്രോസസിങ് ചാർജ് മാത്രമേ ഈടാക്കാവൂ.

ക്ലാസ് തുടങ്ങിയ ശേഷമാണു പോകുന്നതെങ്കിൽ അടച്ച ഫീസ് തിരികെ നൽകേണ്ട. എന്നാൽ മുഴുവൻ കോഴ്‌സ് ഫീസും അടയ്ക്കണമെന്ന വ്യവസ്ഥ നീക്കണമെന്നും നിർദേശിച്ചു. എഐസിടിഇയുടെ അപ്രൂവൽ പ്രോസസ് ഹാൻഡ് ബുക്കാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള ആധികാരിക രേഖ. കഴിഞ്ഞവർഷം വരെ ഇതിൽ പ്രവേശന പരീക്ഷ നടത്താൻ വ്യവസ്ഥ ഉണ്ടായിരുന്നു.

എന്നാൽ ഇത്തവണ പാർലമെന്റിന്റെ അംഗീകാരത്തിനു സമർപ്പിച്ച ഹാൻഡ് ബുക്കിൽ അതില്ല. എഐസിടിഇ നിബന്ധനകളുടെ അടിസ്ഥാനത്തിലാണു പ്രവേശനമെന്നതിനാൽ, പ്രവേശന പരീക്ഷ നടത്തുന്നതു തന്നെ അതോടെ അനിശ്ചിതത്വത്തിലാണ്.