ലണ്ടൻ: ഫിഫ റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു 44-)0 സ്ഥാനത്തുള്ള സ്‌കോട്ട്ലാൻഡ്. ഫിൽ ഫോഡനും ഹാരി കെയ്നും അടങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടിയ സ്‌കോട്ട്ലാൻഡ് ഗോൾ രഹിത സമനില പിടിച്ചുവാങ്ങുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രണ്ട് അംഗരാജ്യങ്ങൾ തമ്മിലുള്ള മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. മത്സരഫലം ഇംഗ്ലണ്ടിന് നിരാശ സമ്മാനിച്ചപ്പോൾ സ്‌കോട്ട്ലാൻഡ് ആരാധകർ ആവേശപൂർവ്വമാണ് ഈ അപൂർവ്വ നേട്ടത്തെ നെഞ്ചേറ്റിയത്.

വെംബ്ലി മൈതാനത്തെ മത്സരത്തിനുശേഷം ആവേശം പുറത്തേക്കൊഴുകിയപ്പോൾ ഇന്നലെ ലണ്ടനിൽ 18 പേരാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് മദോന്മത്തരായ സ്‌കോട്ടിഷ് ആരാധകർ അക്ഷരാർത്ഥത്തിൽ തന്നെ തെരുവുകളിൽ കൂത്താടുകയായിരുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ മത്സരം അവസാനിക്കുന്നതിനു മുൻപ് തന്നെ ഇരുപക്ഷത്തേയും കടുത്ത ആരാധകരെ ലെസ്റ്റർ ചത്വരത്തിൽ നിന്നും പൊലീസ് നീക്കം ചെയ്തിരുന്നു. മാത്രമല്ല, അവിടേക്ക് പ്രവേശിക്കുവാനുള്ള അഞ്ച് മാർഗ്ഗങ്ങളും അടയ്ക്കുകയും ചെയ്തു.

പൊലീസുകാരെ അണിനിരത്തി മനുഷ്യമതിൽ തീർത്ത് വില്യം ഷേക്സ്പിയർ സ്റ്റാച്യൂവിലേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. അതിനിടയിൽ കൂടിച്ച് കൂത്താടിയ ഇംഗ്ലീഷ് ആരധകർകിടയിൽ നിന്നും താഴെ വീണ സുഹൃത്തിനെ സഹായിക്കാനെത്തിയ മറ്റൊരു ആരാധകനെ പൊലീസ് തടഞ്ഞതോടെ പൊലീസുമായി ചെറിയ കശപിശനടന്നു. തുടർന്ന് ഒരു ഇംഗ്ലീഷ് ടീം ആരാധകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.

വംശീയ വിദ്വേഷം പരത്തുക, കുടിച്ച് മാന്യമായല്ലാതെ പെരുമാറുക, മയക്കുമരുന്ന് കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് മറ്റ് അറസ്റ്റുകൾ നടന്നത്. അതിനിടയിൽ ആയിരത്തോളം ഫുട്ബോൾ ആരാധകാർ മദ്ധ്യ ലണ്ടനിലെ പബ്ബുകളിൽ നിന്നും ലെസ്റ്റർ ചത്വരത്തിലെത്താൻ തുടങ്ങിയതോടെ അവരെ അതിനകത്തേക്ക് പ്രവേശിപ്പിക്കുവാനുള്ള തീരുമാനം പൊലീസെടുക്കുകയായിരുന്നു.ഇതിനെ തുടര്ന്നുണ്ടായ സംഭവങ്ങളുടേ പശ്ചാത്തലത്തിലായിരുന്നു 18 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം പുരുഷന്മാരാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

വെംബ്ലി സ്റ്റേഡിയത്തിന്റെ പരിസരത്ത് സെൻട്രൽ ലണ്ടനിലായിരുന്നു അറസ്റ്റുകൾ ഒക്കെയും നടന്നത്. അവരിൽ ചിലരെ അറസ്റ്റ് ചെയ്തത് ആയുധങ്ങൾ കൈവശം വച്ചതിനാണ് എന്നും പൊലീസ് വെളിപ്പെടുത്തി. രാത്രി 9 മണിയോടെ പൊലീസ് ചത്വരത്തിലെത്തി ആരാധകരെ അവിടേ നിന്നും ഒഴിപ്പിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. ഇതിൽ പൊലീസിന് കാര്യമായ പ്രതിരോധം നേരിടേണ്ടിവന്നില്ല. തെരുവിലൂടെ ഫുട്ബോൾ തട്ടിയെത്തിയ ആരാധകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരെ സമനില പിടിക്കാനായത് സ്‌കോട്ട്ലാൻഡിനെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. യോറോപ്യൻ ഫുട്ബോളിൽ വലിയൊരു ശക്തിയൊന്നുമല്ലാത്ത സ്‌കോട്ട്ലാൻഡിന് ഇതോടെ നോക്ക് ഔട്ട് റൗണ്ടിൽ എത്താനുള്ള നേരിയ ഒരു പ്രതീക്ഷ ലഭിച്ചിട്ടുണ്ട്. സ്‌കോട്ട്ലാൻഡിനെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള മത്സരം ആരംഭിക്കുന്നതിനു മുൻപ് തന്നെ സ്‌കോട്ടിഷ് ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. പരസ്പരം ബിയർ കോരിയൊഴിച്ചും പ്രതിമകളെ വികൃതമാക്കിയും അവർ ആഘോഷം ആരംഭിച്ചത്.

രാവിലെ പത്തുമണിമുതൽ തന്നെ സെൻട്രൽ ലണ്ടനിലെ പബ്ബുകളെല്ലാം സ്‌കോട്ടിഷ് ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാതെ ജനക്കൂട്ടം കൂട്ടം ചേർന്ന് ആഘോഷമാക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിമുതൽ വെസ്റ്റ് എൻഡിൽ കൂട്ടംകൂടരുതെന്ന സ്‌കോട്ട്ലാൻഡ് യാർഡിന്റെ ഉത്തരവും ഇവർ അവഗണിക്കുകയായിരുന്നു. ഇവിടെയും സാമൂഹിക അകലം പാലിക്കണമെന്ന നിയമമെല്ലാം കാറ്റിൽ പറത്തി നൃത്തവും സംഗീതവുമായി ആരാധകർ ഉത്സവമാഘോഷിച്ചു.

വെള്ളിയാഴ്‌ച്ച ഉച്ചയോടെ തന്നെ ആരാധകരെ അവിടെ നിന്നും നീക്കംചെയ്യുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ അധികാരികൾ കൂടുതൽ അയഞ്ഞ സമീപനമായിരുന്നു കൈക്കൊണ്ടത്. കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നവും ഉണ്ടാകാതെ നോക്കാനായിരുന്നു പൊലീസും കൂടുതൽ ശ്രദ്ധകൊടുത്തത്. തലേന്നു തന്നെ ഏകദേശം 20,000-ഓളം സ്‌കോട്ടിഷ് ആരാധകർ ലണ്ടനിലെത്തിയതായാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ മുതൽ വീണ്ടും കൂടുതൽ ആരാധകരുടെ ഒഴുക്ക് ആരംഭിച്ചു.

ലെസ്റ്റർ ചത്വരത്തിന്റെ പരിസരങ്ങളും നിരത്തുകളുമെല്ലാം ഒഴിഞ്ഞ ബിയർ കാനുകളും മറ്റും കൊണ്ട് വൃത്തിഹീനമാക്കിയിരിക്കുകയാണ് ഈ ആരാധകർ. പൊട്ടിയ കുപ്പിക്കഷ്ണങ്ങളും പ്ലാസ്റ്റിക് ബാഗുകളും മറ്റും നിരത്തിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും അവരുടെ ആഘോഷങ്ങൾ തുടരുകയായിരുന്നു. യാത്രാ നിയന്ത്രണങ്ങൾ തത്ക്കാലത്തേക്ക് നീക്കി ആരാധകർക്ക് ലണ്ടനിലേക്ക് പോകാൻ വഴിയൊരുക്കുമ്പോൾ നിക്കോള സ്റ്റർജൻഅവരോട് പറഞ്ഞിരുന്നത് സുരക്ഷ നോക്കണമെന്നും ആതിഥേയരെ ബഹുമാനിക്കണമെന്നുമായിരുന്നു.

ലണ്ടനിൽ അഴിഞ്ഞാടിയ സ്‌കോട്ടിഷ് ആരാധകരുടെ പെരുമാറ്റത്തെ നിക്കോള സ്റ്റർജൻ കടുത്ത ഭാഷയിലാണ് അപലപിച്ചത്. മാഞ്ചസ്റ്ററിലേക്കും സാൽഫോൾഡിലേക്കും സ്‌കോട്ട്ലാൻഡിൽ നിന്നും യത്രാനിരോധനം നിലനിൽക്കുമ്പോഴാണ് ആയിരക്കണക്കിന് സ്‌കോട്ടിഷ് ആരാധകർ ലണ്ടനിലെത്തിയത് എന്നതോർക്കണം. ഇതിന് പ്രത്യേക അനുമതി നൽകിയ നിക്കോള സ്റ്റർജൻ പക്ഷെ തന്റെ ജനതയുടെ പെരുമാറ്റത്തിൽ തികച്ചും നിരാശയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.