ലണ്ടൻ: നീണ്ട 55 വർഷങ്ങൾക്കൊടുവിൽ സാധ്യമാകുമെന്ന് കരുതിയ സ്വപ്നം തകർന്നടിഞ്ഞതിന്റെ വേദനയിൽ ഇംഗ്ലണ്ടിന്റെ ആരാധകർ തെരുവിലേക്കിറങ്ങി. യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന്റെ അരിശം തീർക്കാൻ ആരാധകർ തെരുവിൽ താണ്ഡവമാടിയപ്പോൾ ലഹളകൾ കൈകാര്യം ചെയ്യുവാനുള്ള പ്രതേക പൊലീസ് സംഘത്തിന് രംഗത്തിറങ്ങേണ്ടിവന്നു. തെരുവോരങ്ങളിലെ വിളക്കുകാലുകളിൽ വലിഞ്ഞുകയറിയും, തെരുവുകളിൽ തീ കൂട്ടിയും പരാജയത്തിന്റെ വേദനയകറ്റാൻ ശ്രമിച്ചവർക്കെതിരെ പികാഡിലി സർക്കസിലും ലെസ്റ്റർ ചത്വരത്തിലുമൊക്കെ റയട്ട് പൊലീസിന് ഇറങ്ങേണ്ടി വന്നു.

1-1 ന് സമനിലയിലെത്തിയ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങൾ തകർന്നപ്പോൾ സമനിലതെറ്റിയ ഫുട്ബോൾ ഭ്രാന്തന്മാർ അക്രമാസക്തരായി തെരുവുകളിലിറങ്ങി. 45 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു എന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. നേരത്തേ ടിക്കറ്റെടുക്കാതെ നിരവധി ആരാധകർ സെക്യുരിറ്റി ബാറിയറുകൾ മറികടന്ന് സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോഴു സംഘർഷാവസ്ഥ രൂപം കൊണ്ടിരുന്നു.

ഇംഗ്ലീഷ് പതാകകൾ ധരിച്ച് നൂറുകണക്കിന് ആരാധകർ ട്രഫൽഗർ ചത്വരത്തിൽ കൂടിയിരുന്നു. അവരെ ഒഴിപ്പിക്കാൻ പൊലീ ശ്രമിക്കുന്നതായി പൊലീസ് അറിയിപ്പ് ഉണ്ടാവുകയും ചെയ്തിരുന്നു. മറ്റൊരു പ്രസ്താവനയിലാണ് പിക്കാഡിലി സർക്കസിലും ലെസ്റ്റർ ചത്വരത്തിലും ആൾക്കൂട്ടം അക്രമാസക്തമാകുന്ന വിവരം പൊലീസ് അറിയിച്ചത്. അതിനിടയിൽ മത്സരം കാണാൻ ടിക്കറ്റില്ലാതെ നിരവധി ആരാധകർ ഇടിച്ചുകയറി. സ്റ്റേഡിയത്തിനകത്ത് ടിക്കറ്റെടുക്കാതെ കയറിയവരെ നേരത്തേ അവിടെയെത്തിയ ഇംഗ്ലീഷ് ആരാധകർ കൈകാര്യ ചെയ്തതുംസംഘർഷത്തിനു വഴി തെളിച്ചു.

അരനൂറ്റാണ്ടിലേറെ കാലത്തിനുശേഷം ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിലെത്തിയ ഇംഗ്ലണ്ടിന്റെ പ്രകടനം കാണാൻ ഇന്നലെ ഉച്ച മുതൽ തന്നെ ജനങ്ങൾ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയായിരുന്നു. തെരുവിലിറങ്ങിയ ആരാധകരും ഒരു ചരിത്ര വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. തെരുവുകളിലും ഭൂഗർഭ ട്രെയിനുകളിലുമൊക്കെ ആടിയും പാടിയും അവർ ആഘോഷമാക്കുകയായിരുന്നു. മദ്യപിച്ച് നൃത്തച്ചുവടുകളുമായി ആയിരങ്ങൾ ട്രഫാൽഗർ ചത്വരത്തിലും ഒത്തുകൂടി.

ഇംഗ്ലണ്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കലാപകാരികൾ തീകത്തിച്ചു. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകാതെ കാത്തു. വെംബ്ലിയിലെ തിരക്ക് അഭൂതപൂർവ്വമായതിനാൽ, മാച്ച് കാണാൻ ടിക്കറ്റെടുക്കാത്തവർ വെംബ്ലിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ സാദിഖ് ഖാന് ട്വീറ്റ് ചെയ്യേണ്ടിവന്നു.