മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം ജയം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആഴ്സണലിനെ ഗോൾമഴയിൽ മുക്കിയ സിറ്റി തകർപ്പൻ ജയമാണ് നേടിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സിറ്റിയുടെ ജയം. 1954-55നുശേഷം ആദ്യമായാണ് ഗണ്ണേഴ്‌സ് സീസണിലെ ആദ്യ മൂന്ന് കളികളും തോൽക്കുന്നത്.

കളി തുടങ്ങി ഏഴാം മിനുറ്റിൽ ഗുണ്ടോഗൻ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. 12 മിനിറ്റിൽ ഫെറാൻ ടോറസ് സിറ്റിയുടെ രണ്ടാം ഗോൾ നേടി. 35-ാം മിനിറ്റിൽ ഗ്രാനിറ്റ് സാക്ക ചുവപ്പുകാർഡ് പുറത്തായതിന് പിന്നാലെ ജാക്ക് ഗ്രീലിഷിന്റെ പാസിൽ നിന്ന് ഗബ്രിയേൽ ജീസൂസ് സിറ്റി ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ റോഡ്രിയും കളി തീരാൻ ആറ് മിനിറ്റ് ബാക്കിയുള്ളപ്പോൾ ടോറസും സിറ്റിയുടെ ഗോൾപട്ടിക്ക പൂർത്തിയാക്കി. ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ സിറ്റി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് 5-0ന് ജയിക്കുന്നത്.

സ്‌കോർ ലൈൻ സൂചിപ്പിക്കുന്നതുപോലെ കളിയുലടനീളം സിറ്റിയുടെ സമഗ്രാധിപത്യമായിരുന്നു. സിറ്റി ക്ഷ്യത്തിലേക്ക് പത്ത് ഷോട്ടുകൾ ഉതിർത്തപ്പോൾ ആഴ്സണലിന് ഒറ്റ ഷോട്ട് പോലും പായിക്കാനായില്ല.757 പാസുകളുമായി സിറ്റി കളം നിറഞ്ഞ മത്സരത്തിൽ ആഴ്സണലിന് പൂർത്തിയാക്കാനായത് 179 പാസുകൾ മാത്രമായിരുന്നു. സിറ്റി 14 കോർണറുകൾ സ്വന്തമാക്കിയ മത്സരത്തിൽ ആഴ്സണലിന് ഒറ്റ കോർണർ പോലും നേടിയെടുക്കാനായില്ല.

സിറ്റി മ്പൻ ജയം സ്വന്തമാക്കിയെങ്കിലും മൂന്ന് കളികളിൽ ഏഴ് പോയന്റുമായി വെസ്റ്റ് ഹാമാണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എവർട്ടൺ രണ്ടാമതും ആറ് പോയന്റുള്ള സിറ്റി മൂന്നാമതുമാണ്. സീസണിലെ ആദ്യ മത്സരത്തിൽ സിറ്റി തോറ്റിരുന്നു.

മറ്റ് മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി നോർവിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും എവർട്ടൻ ബ്രൈട്ടനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കും തോൽപ്പിച്ചു.