ആലപ്പുഴ: അശ്ലീലം പറഞ്ഞത് ലോക്കൽ സെക്രട്ടറി... പാർട്ടി പുറത്താക്കിയത് അത് കേട്ടവരേയും..... ഇങ്ങനെ മാറുകയാണ് സിപിഎം. ദത്ത് കേസിൽ ഇരകളാക്കപ്പെട്ട അമ്മ അനുപമയേയും അജിത്തിനേയും വ്യാജ പ്രചരണങ്ങളിലൂടെ കടന്നാക്രമിക്കുന്നവർക്ക് ഇനി ഒരു കുടുംബ കൂടി സ്വന്തം. സൈബർ സഖാക്കൾക്ക് അപാവദ പ്രചരണത്തിന് ഇവരേയും എറിഞ്ഞു കൊടുക്കുകയാണ് സിപിഎം.

സിപിഎം എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി നിസാമിനെതിരെ പരാതി നൽകിയ പാർട്ടി അംഗങ്ങളായ ദമ്പതികളെ പുറത്താക്കി. എരുവ ലോക്കൽ കമ്മിറ്റിയിലെ മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ എരുവ കിഴക്കേയറ്റത്ത് പുത്തൻവീട്ടിൽ ഷിജാർ, ഭാര്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളം ഏരിയാ മുൻ വൈസ് പ്രസിഡന്റ് ജാസ്മിൻ എന്നിവരെയാണ് പുറത്താക്കിയത്. നിസാം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതായുള്ള ദമ്പതികളുടെ പരാതിയിൽ പാർട്ടി അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ ദമ്പതികൾ പത്രസമ്മേളനം നടത്തി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഫോൺ സംഭാഷണം റെക്കാഡ് ചെയ്‌തെന്ന് മനസിലാക്കിയ നിസാം റെക്കാഡ് ചെയ്ത ഫോൺ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജാസ്മിൻ പാർട്ടിക്ക് പരാതി നൽകിയത്. ഇന്നലെ ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ തങ്ങളെ വധിക്കുമെന്ന് നിസാം ഭീഷണിപ്പെടുത്തുന്നതായി ദമ്പതികൾ ആരോപിച്ചു. മാത്രമല്ല മുഖ്യമന്ത്രി, ഡി.ജി.പി, സിപിഎം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ. ലോക്കൽ സഖാവിനെതിരെ കേസുമില്ല പാർട്ടി നടപടിയുമില്ല.

ഒക്ടോബർ 31ന് രാത്രി കരുനാഗപ്പള്ളിയിലുള്ള കുടുംബവീട്ടിൽ രണ്ടുപേരോടൊപ്പം എത്തിയ നിസാം മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതായി ജാസ്മിൻ പറഞ്ഞു. സദാചാരവിരുദ്ധ താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ നിസാം തന്നെ നിർബന്ധിക്കുമായിരുന്നു. ആദ്യം ഒഴിഞ്ഞുമാറി. തുടർച്ചയായി നിർബന്ധിച്ചപ്പോൾ എതിർത്തു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് അവർ പറയുന്നു. നിസാമിന്റെ ഫോൺ സംഭാഷണങ്ങൾ ഷിജാർ റെക്കോഡ് ചെയ്തിട്ടുണ്ട്. ഫോൺ സംഭാഷണം നശിപ്പിക്കണമെന്നും ഇല്ലെങ്കിൽ തന്നെയും ഭർത്താവിനെയും കുട്ടിയെയും കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്ന് ജാസ്മിൻ പറയുന്നു.

'ആത്മഹത്യയുടെ വക്കിലായിരുന്നു ഞാനും കുടുംബവും. ഇനിയൊരു വനിതാ സഖാവിനും ഈ ഗതിയുണ്ടാകരുത്. പത്തുവർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞാണു ഞങ്ങളുടേത്. അവനോടൊപ്പം സ്വസ്ഥമായി ജീവിക്കാനാണു പരാതി നൽകിയതും മാധ്യമങ്ങൾക്കു മുൻപിൽ വന്നതും. അല്ലെങ്കിൽ ഒരുപക്ഷേ അവർ ഞങ്ങളെ കൊന്നേനെ',-ജാസ്മിൻ പറഞ്ഞു. പരാതി നൽകിയതിനു ജാസ്മിനെയും ഷിജാറിനെയും ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ചു മാധ്യമങ്ങൾക്കു വിവരം നൽകിയെന്നും പറഞ്ഞായിരുന്നു നടപടി.

'ഈ മാസം രണ്ടിനാണ് ജില്ലാ കമ്മിറ്റിക്കു പരാതി നൽകിയത്. പിന്നീടു സംസ്ഥാന കമ്മിറ്റിക്കും 9നു മുഖ്യമന്ത്രിയുടെ ഓഫിസിലും പിന്നീട് ഡിജിപിക്കും പരാതി നൽകി. എന്നിട്ടും ഇതുവരെയും നടപടികളായിട്ടില്ല. പലയിടത്തു നിന്നും വധഭീഷണിയുൾപ്പെടെ വന്നുതുടങ്ങിയപ്പോഴാണു മാധ്യമങ്ങളെ സമീപിച്ചത്. ഭർത്താവും ലോക്കൽ സെക്രട്ടറിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ, മോശം സംഭാഷണങ്ങൾ സ്ഥിരമായതോടെ ഭർത്താവ് സൗഹൃദം വേണ്ടെന്നുവച്ചു. അതോടെ ഭീഷണി പതിവായി. എന്നെ നേരിട്ടും അസഭ്യം പറഞ്ഞു. ഗതികെട്ടാണ് പരാതി നൽകിയത്. ഒട്ടേറെ വനിതാ സഖാക്കളുണ്ട് പാർട്ടിയിൽ. അവർക്കാർക്കും ഈയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ കൂടിയാണ് ഈ പരാതി-ജാസ്മിൻ വിശദീകരിക്കുന്നു. മോശം സംഭാഷണങ്ങളുടെ റെക്കോർഡിങ്ങുകൾ മറ്റൊരു സഖാവിനെ കേൾപ്പിച്ചിരുന്നു. അദ്ദേഹം പ്രതികരിച്ചില്ല. ഞാനും അങ്ങനെ ചെയ്താൽ അതു നീതികേടാണ്' ജാസ്മിൻ പറഞ്ഞു.

പരാതിയെ തുടർന്നു സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെയും നിയമിച്ചിരുന്നു. എന്നാൽ കമ്മിഷൻ പരാതിക്കാരിൽ നിന്നു മൊഴിയെടുത്തിരുന്നില്ല. കമ്മിഷൻ റിപ്പോർട്ടും ഇതുവരെ പുറത്തു വന്നിരുന്നില്ല. പരാതി ഉന്നയിച്ചതിനു പിന്നാലെ എരുവയിലെ മുല്ലഞ്ചേരി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു ഷിജാറിനെ നീക്കിയിരുന്നു. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ഇവർ നടത്തിയ വാർത്താ സമ്മേളനത്തിൽ തങ്ങൾക്കു നീതി ലഭിച്ചില്ലെന്നും സിപിഎം നേതാവ് എൻ.ശിവദാസൻ അടക്കമുള്ളവർ ആരോപണ വിധേയനെ സംരക്ഷിക്കുന്നതായും ഇവർ ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.