ന്യൂഡൽഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസർക്കാർ പരിഷ്‌കരിച്ചു. കോവിഡ്, കാൻസർ, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകൾ അവശ്യ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പൊതുവെ ഉപയോഗിക്കുന്ന 39 മരുന്നുകളെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ, വില കുറയും. ഫലപ്രദമല്ലാത്ത ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ 16 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാൻസർ മരുന്നുകൾക്ക് 80 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോർട്ട്.

പട്ടികയിൽ ഉൾപ്പെടുത്തിയവയിൽ കൂടുതലും കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്. കാൻസർ ചികിത്സയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന അസാസിറ്റിഡിൻ, ഫ്ളൂഡറാബിൻ എന്നിവ പട്ടികയിലുണ്ട്. എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോളുതെഗ്രാവിർ, ദാരുണവിർ- റിറ്റോണവിർ സംയുക്തം എന്നിവയ്ക്കും വില കുറയും. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐവർമെക്ടിനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

അഞ്ചുവർഷം കൂടുമ്പോഴാണ് അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസർക്കാർ പുതുക്കുന്നത്. മരുന്നുകളുടെ വിലയ്ക്ക് പരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതും ഇതിനൊപ്പമാണ്. രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പാണ് പട്ടിക തയ്യാറാക്കുന്നത്.