തൊടുപുഴ: മൂന്നാറിലും വാഗമണിലുമായി സ്വകാര്യ വ്യക്തികൾ കയ്യേറിയ നൂറു ഏക്കറോളം ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ വകുപ്പിന്റെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി. ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടുത്ത കാലത്തെ ഏറ്റവും വലിയ കൈയേറ്റം ഒഴിപ്പിക്കലുകളിൽ ഒന്നാണ് ഇന്ന് നടന്നത്.

മൂന്നാർ പോതമേട്ടിൽ ടോൾ ട്രീ റിസോർട്ട് വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലമാണ് റവന്യൂ വകുപ്പ് എറ്റെടുത്തത്. സർവേ നമ്പർ 231, 241,243 എന്നിവയിൽ ഉൾപ്പെട്ട പതിനേഴരയേക്കർ ഭൂമി പിടിച്ചെടുത്തു. മൂന്നാർ എൽ ആർ തഹസിൽദാർ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സർവ്വേ സംഘമാണ് നടപടി സ്വീകരിച്ചത്. സർവേ നമ്പർ 818, 819, 879 എന്നിവയിൽ വാഗമൺ ഉളുപ്പുണിയിൽ എറണാകുളം സ്വദേശി സിറിൽ പി. ജേക്കബ് കഴിഞ്ഞ പത്ത് വർഷമായി അനധികൃതമായി കൈവശം വച്ചിരുന്ന 79 ഏക്കർ സ്ഥലവും പിടിച്ചെടുത്തു.

 2011-12 കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന പ്രത്യേക ദൗത്യസംഘം 79 ഏക്കറിലേത് കൈയേറ്റമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് നടപടികൾ വൈകി. തുടർന്ന്, കോടതിയിൽനിന്ന് അനുകൂല വിധി വന്നതോടെ ഭൂമി ഏറ്റെടുക്കാൻ കളക്ടർ ഉത്തരവിട്ടു.

24 പട്ടയങ്ങൾ ഉപയോഗിച്ച് 79 ഏക്കർ കൈവശപ്പെടുത്താനാണ് ഉടമകളെന്ന് അവകാശപ്പെടുന്ന വ്യക്തികളും ഗ്രൂപ്പുകളും ശ്രമിച്ചത്. എന്നാൽ മറ്റൊരിടത്ത് അനുവദിച്ച പട്ടയങ്ങളുടെ മറവിൽ പരിസ്ഥിതി പ്രാധാന്യമുള്ള 79 ഏക്കർ ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകളും ബന്ധപ്പെട്ടവർക്ക് ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് 79 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. പലതവണ നോട്ടീസയച്ച് ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകാൻ കൈവശം വച്ചിരുന്നവർക്ക് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് കൈപ്പറ്റാൻ തയ്യാറാകാതിരുന്ന അവർ പലതവണ ഹിയറിങ്ങിന് ഹാജരാകുകയും തങ്ങളുടെ കൈവശമുള്ള ഭൂമിയിടെ കാര്യത്തിൽ ക്ലെറിക്കൽ പിഴവാണ് സംഭവിച്ചതെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.