കൊച്ചി: ആലുവ എടത്തലയിലെ ഡി.ജെ പാർട്ടിയുടെ മറവിലെ ലഹരിപാർട്ടിയിൽ റെയ്ഡ് നടത്തി മദ്യമടക്കം പിടികൂടി രണ്ടു വർഷം കഴിഞ്ഞിട്ടും റിസോർട്ട് ഉടമ പി.വി അൻവർ എംഎ‍ൽഎക്കെതിരെ കേസെടുക്കാതെ എക്‌സൈസ് അന്വേഷണം അട്ടിമറിച്ചതായി പരാതി. വാഗമണ്ണിൽ റിസോർട്ടിലെ ലഹരിപാർട്ടിയിലെ റെയ്ഡും അറസ്റ്റുകളും നടന്നപ്പോഴാണ് രണ്ട് വർഷം മുമ്പ് സ്വന്തം റിസോർട്ടിൽ ലഹരി പാർട്ടി നടന്ന സംഭവത്തിൽ പി.വി അൻവർ എംഎ‍ൽഎ പുഷ്പംപോലെ രക്ഷപ്പെട്ടതെന്ന ആരോപണം വീണ്ടും ചൂടുപിടിക്കുന്നത്. വാഗമണ്ണിൽ ലഹരിപാർട്ടി നടത്തിയ റിസോർട്ട് ഉടമ ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ ്കൂടിയായ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടനെ സിപിഐ പുറത്താക്കിയപ്പോൾ നിലമ്പൂരിൽ നിന്നുള്ള സിപിഎം സ്വതന്ത്ര എംഎ‍ൽഎയായ അൻവറിനെതിരെ ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിയാൽ കെട്ടിട ഉടമക്കെതിരെ അബ്ക്കാരി നിയമപ്രകാരം കേസെടുക്കണം. എന്നാൽ എടത്തലയിലെ ലഹരിപാർട്ടിയിൽ പി.വി അൻവറിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ മൂന്നു നിലകൾ ഒഴികെയുള്ളവ പൊളിച്ചുനീക്കണമെന്നു നാവികസേന നോട്ടീസ് നൽകിയ കെട്ടിടത്തിലാണ് ലഹരിപാർട്ടി നടത്തിയിരുന്നത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ 2018 ഡിസംബർ എട്ടിന് രാത്രി പതിനൊന്നരക്ക് നടന്ന റെയ്ഡിൽ ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം സ്വദേശികളായ അടിമുറി റോബിൻ ഗിൽബർട്ട്, അടിമുറി റോണി സിജോ, ഇടപ്പള്ളി ആലപ്പാട് ആൽബർട്ട് സന്തോഷ്, കാലടി പുന്നക്കാട്ടിൽ ശ്രീനാഥ്, തായിക്കാട്ടുകരബാല്യപ്പാടത്ത് ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് സംഘം പരിശോധനക്കായി എത്തിയപ്പോൾ ഗോഡ്സ് ഓൺ ബൈക്കേഴ്സ് മീറ്റ് എന്ന പേരിൽ 40 സ്ത്രീകളടക്കം 150 പേർ പങ്കെടുക്കുന്ന ലഹരി പാർട്ടി നടക്കുകയായിരുന്നു. പാർട്ടിയുടെ പേര് പ്രിന്റ് ചെയ്ത കറുത്ത ടീ ഷർട്ടായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. 20 ലിറ്റർ ഇന്ത്യൻ വിദേശ മദ്യവും 10 ലിറ്റർ ബിയറും ഇവിടെനിന്നും കണ്ടെടുത്തു. 10 ലിറ്റർ മദ്യത്തിന്റെ ബാക്കി 50 കാലിക്കുപ്പികൾ, ലഹരിവസ്തുക്കൾ ചുരുട്ടിവലിക്കുന്ന പ്രത്യേക കടലാസുകൾ എന്നിവയും ലഭിച്ചു.

1500 രൂപ വീതം പ്രവേശന ഫീസ് വാങ്ങിയായിരുന്നു ഡി.ജെ പാർട്ടി. പണിപൂർത്തിയാവാത്ത കെട്ടിടത്തിന്റെ ഉള്ളിൽ ഡാൻസ് ബാറുകളെ കടത്തിവെട്ടുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ലൈറ്റിങ് സംവിധാനവും പെഗ് ഒഴിക്കുന്ന ഉപകരണങ്ങളുമടക്കം നക്ഷത്ര ബാറിന്റെ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. ബാറുകളിൽ പെഗിന് 200 രൂപ വിലവരുന്ന മദ്യം 80 രൂപക്കാണ് പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക് നൽകിയത്. രജിസ്ട്രേഷൻ ഫീസായി ഈടാക്കിയ 1500 രൂപയിൽ നിന്നാണ് മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും വില ഈടാക്കുന്നത്. സംഗീതത്തിനനുസരിച്ച് ഡാൻസ് മുറുകുമ്പോൾ ക്ഷീണംവരാതിരിക്കാൻ ലഹരിമരുന്നു ഉപയോഗിച്ചിരുന്നുവെന്നാണ് എക്സൈസിനു ലഭിച്ച വിവരം. അതീവരഹസ്യമായാണ് ലഹരി പാർട്ടി സംഘടിപ്പിക്കുന്നത്. പാർട്ടിയിൽ പങ്കെടുക്കാൻ ഓൺലൈനിൽ അപേക്ഷപൂരിപ്പിച്ചു നൽകണം.

ഇവരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പിച്ചിട്ടേ ബാങ്ക് അക്കൗണ്ടിൽ പണം അടപ്പിക്കൂ. പാർട്ടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുമാത്രമാണ് ഒത്തുകൂടേണ്ട സ്ഥലം അറിയിക്കുക. പി.വി അൻവർ എംഎ‍ൽഎയുടെ കെട്ടിടത്തിൽ മുമ്പും ലഹരിപാർട്ടികൾ നടത്തിയിരുന്നതായും എക്സൈസ് സംഘത്തിന് വിവരംലഭിച്ചിരുന്നു. നേരത്തെ ജോയ് മാത്യു എന്നയാളുടെ സ്വകാര്യ റിസോർട്ട് പ്രവർത്തിച്ചിരുന്ന കെട്ടിടം 2006ലാണ് പി.വി അൻവർ എംഎ‍ൽഎ സ്വന്തമാക്കിയത്.

കെട്ടിടം നിലവിൽ ജോയ് മാത്യുവിന്റെയോ കുടുംബത്തിന്റെയോ പേരിലല്ല. 99 വർഷത്തേക്ക് പി.വി അൻവർ എംഎ‍ൽഎ എം.ഡിയായ പീവീസ് റിൽറ്റേഴ്സ് എന്ന കമ്പനിക്ക് ലീസിന് നൽകിയതാണെന്നും അബ്ക്കാരി നിയമപ്രകാരം മദ്യവിൽപ്പന നടത്തിയതിന് അൻവറിനെതിരെ കേസെടുക്കണമെന്നും കാണിച്ച് ജോയ് മാത്യുവിന്റെ മകൾ പ്രിയ പെട്രോസ് എക്സൈസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

കെട്ടിടം നിൽക്കുന്ന സ്ഥലത്തിന് നികുതിയടക്കുന്നതും ഇപ്പോൾ അൻവറാണ്. എംഎ‍ൽഎയുടെ റിസോർട്ടിൽ റെയ്ഡ് നടത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ് രഞ്ജിത്തടക്കമുള്ള സംഘത്തിലെ അംഗങ്ങളെ ഉടൻ സ്ഥലംമാറ്റുകയായിരുന്നു. പി.വി അൻവറിനെ ചോദ്യം ചെയ്യാൻപോലും എക്‌സൈസ് തയ്യാറായില്ല. തുടർന്ന് അന്വേഷണം തന്നെ അട്ടിമറിക്കപ്പെട്ടു. ആലുവ എക്‌സൈസ് സിഐ രജിസ്റ്റർ ചെയ്ത സി.ആർ 18/2018 കേസിന്റെ തുടരന്വേഷണം ഇപ്പോൾ എറണാകുളം ജില്ലാ എക്‌സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സിഐക്കാണ്.