അടിമാലി: വാറ്റുചാരായം പിടികൂടിയ കേസ് ലഘൂകരിച്ചതിന് പ്രത്യുപകാരമായി എക്‌സൈസ് ഓഫീസർക്കും കൂട്ടാളികൾക്കും റിസോർട്ടിൽ പൂജ അവധിയുടെ ആഘോഷം. ചിത്തിരപുരത്തെ റിസോർട്ടിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും പൂജ അവധി ആഘോഷിക്കുന്നത്.

നാലുമാസം മുൻപ് ഈ റിസോർട്ടിൽനിന്നു 80 ലിറ്റർ വാറ്റുചാരായം പിടിച്ചിരുന്നു. നാല് പ്രതികളെയും മൂന്നാർ എക്‌സൈസ് സംഘം പിടിച്ചു. എന്നാൽ, എക്‌സൈസിലെ പ്രധാന ഉദ്യോഗസ്ഥൻ, പ്രധാനപ്പെട്ട മൂന്ന് പ്രതികളെ ഒഴിവാക്കി. ഒരാളെമാത്രം പ്രതിയാക്കി. ചാരായത്തിന്റെ അളവും കുറച്ചുകാണിച്ചു. റിസോർട്ടുകാർക്ക് അനുകൂലമാക്കിയാണ് കേസെടുത്തതെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു.

എക്‌സൈസിലെ കീഴ്ജീവനക്കാർത്തന്നെ ആക്ഷേപവുമായി അന്ന് രംഗത്തുവന്നു. ഈ ഉദ്യോഗസ്ഥനാണ് കുടുംബസമേതം രണ്ടുദിവസമായി ഇതേ റിസോർട്ടിൽ തന്നെ പൂജാ അവധി ആഘോഷിക്കുന്നത്. ഇത് അന്നുചെയ്ത ഉപകാരത്തിന് പ്രത്യുപകാരമാണെന്ന് എക്‌സൈസ് ജീവനക്കാർ പറയുന്നു. അന്ന് കേസിൽ കൃത്രിമം കാണിച്ചതിന് ഇപ്പോൾ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.