പി.എസ്.സിക്കെതിരെ പ്രതികരിച്ച ഉദ്യോ​ഗാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷി വിദ്യാർത്ഥി നേതാവ്. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബുവാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചത്. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ഒരു റിക്രൂട്ടിം​ഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ എന്ന് അരുൺ ബാബു ചൂണ്ടിക്കാട്ടുന്നു. അതിനപ്പുറത്തേക്ക് ഒരു അവകാശങ്ങളും പി.എസ്.സിക്കില്ല എന്നിരിക്കെഒരു ജനാധിപത്യസ്ഥാപനമെന്നനിലയിലും ഭരണഘടനാസ്ഥാപനമെന്ന നിലയിലും പ്രവർത്തിക്കേണ്ടുന്ന പി.എസ്.സിയാണ് ഇത്തരം ജനാതിപത്യ വിരുദ്ധ നയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നതാണ് വിരോധാഭാസം. അഭിപ്രായ സ്വാതന്ത്ര്യം എന്നത് പൗരന്റെ മൗലിക അവകാശമാണ്. പി.എസ്.സി എന്നുമുതലാണ് പൗരാവകാശത്തിന് മുകളിലായത്. കടുത്ത ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തിന്റെ കടുത്ത ലംഘനം കൂടിയാണ് പി.എസ്.സിനടത്തിയിരിക്കുന്നത്. - അരുൺ ബാബു തന്റെ കുറിപ്പിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പി.എസ്.സി.ക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെ മൂന്ന് വർഷത്തേക്ക് പരീക്ഷയിൽ നിന്നും വിലക്കിയിരുന്നു. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുകളിലേക്ക് പി.എസ്.സി. നിയമനഃശുപാർശ അയക്കുന്നില്ലെന്ന് ചില ഉദ്യോഗാർഥികൾ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവനുസരിച്ച് മാറ്റിവെച്ചതാണെന്ന് പി.എസ്.സി. പറയുന്നു. ഇതറിഞ്ഞിട്ടും ഉദ്യോഗാർഥികൾ വ്യാജപ്രചാരണം നടത്തിയെന്നാണ് പി.എസ്.സി. വിലയിരുത്തിയത്. ഉത്തരവാദികളെ കണ്ടെത്തി നിയമനനടപടികളിൽനിന്ന് വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും കമ്മിഷൻ തീരുമാനിച്ചു. അന്വേഷണത്തിന് പി.എസ്.സി.യുടെ വിജിലൻസ് വിഭാഗത്തെയും ചുമതലപ്പെടുത്തി.

ആരോഗ്യവകുപ്പിലെയും ആയുർവേദ കോളേജിലെയും ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളുടെ പരീക്ഷാകേന്ദ്രം മാറ്റാനെന്നപേരിൽ ചില ഉദ്യോഗാർഥികൾ സമാന്തര സംവിധാനമൊരുക്കി പരാതികൾ സ്വീകരിച്ചതായും കമ്മിഷൻ കണ്ടെത്തി. ഇവർക്കെതിരേയും കടുത്തശിക്ഷാനടപടിക്ക് ചുമതലപ്പെടുത്തി. വിശദ പത്രക്കുറിപ്പും പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്

എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

ജനാധിപത്യ രാജ്യത്ത് പി.എസ്.സി വിമർശനാതീതമാണോ..?

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വിചിത്ര സ്വഭാവമുള്ള ഒരു പത്രക്കുറിപ്പ് ഇറക്കി .'പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴുവുകൾ കമ്മീഷൻ ഗൗരവകരമായി എടുക്കുന്നില്ല എന്ന് ചൂണ്ടികാട്ടി ചില ഉദ്യോഗാർത്ഥികൾ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും പി.എസ്.സിക്കെതിരെ വ്യാജ വാർത്ത നൽകി എന്ന് ആരോപിച്ച് ഈ ഉദ്യോഗാർത്ഥികളെ പി.എസ്.സി പരീക്ഷ എഴുന്നതിൽ നിന്ന് വിലക്കാനും ഇവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നുമുള്ളതായിരുന്നു ആ പത്രകുറിപ്പ്;

അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ഒരു റിക്രൂട്ടിം​ഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ. അതിനപ്പുറത്തേക്ക് ഒരു അവകാശങ്ങളും പി.എസ്.സിക്കില്ല എന്നിരിക്കെ
ഒരു ജനാധിപത്യസ്ഥാപനമെന്നനിലയിലും ഭരണഘടനാസ്ഥാപനമെന്ന നിലയിലും പ്രവർത്തിക്കേണ്ടുന്ന പി.എസ്.സിയാണ് ഇത്തരം ജനാതിപത്യ വിരുദ്ധ നയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നതാണ് വിരോധാഭാസം. അഭിപ്രായ സ്വാതന്ത്ര്യം എന്നത് പൗരന്റെ മൗലിക അവകാശമാണ്. പി.എസ്.സി എന്നുമുതലാണ് പൗരാവകാശത്തിന് മുകളിലായത്. കടുത്ത ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തിന്റെ കടുത്ത ലംഘനം കൂടിയാണ് പി.എസ്.സിനടത്തിയിരിക്കുന്നത്.

കമ്മീഷൻ ഇന്ത്യൻ ഭരണഘടന മറന്നെങ്കിൽ അത് വായിച്ച് പഠിക്കുക തന്നെവേണം. പ്രത്യേകിച്ച് ഇടത്പക്ഷമുന്നണി ഭരിക്കപ്പെടുന്ന നാട്ടിൽ ആ നാട്ടിലാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത് എന്നുള്ള തിരിച്ചറിവ് കൂടി ഉണ്ടാവണം. ഇത്തരം ഫാസിസ്റ്റ് നയങ്ങളും ഭീഷണിയുടെ സ്വരവുമായി മുന്നോട്ട് വന്നാൽ ഞങ്ങൾക്കും ഓർമപെടുത്താൻ ചിലത് ഉണ്ട് എന്ന് വിസ്മരിക്കരുത്.

വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ച് അദ്ധ്യാപകരെ വച്ച് പഠിപ്പിക്കപ്പെടുന്ന ഗതികേട് ഇന്നും ചില സർക്കാർ സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. പക്ഷെ അതാണ് വാസ്തവം. കരാർ നിയമനങ്ങളടക്കം പി.എസ്.സിക്ക് വിടണമെന്നും കൂടുതൽ ഒഴുവുകൾ റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ വളരെ വേഗം നടത്തണം എന്നുമുള്ള ആവശ്യം എഐഎസ്എഫ് പലതവണ മുന്നോട്ട് വച്ചതാണ് വിലക്കാനും നിയമനടപടി സ്വീകരിക്കാനുമാണ് ഒരുക്കമെങ്കിൽ അത് ഞങ്ങളിൽ നിന്നു തന്നെയാകട്ടെ.

ജനാധിപത്യ രാജ്യത്ത് പി.എസ്.സി വിമർശനാതീതമല്ലെ..? കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ...

Posted by J Arun Babu on Saturday, August 29, 2020