ഹൈദരാബാദ്: തെലങ്കാനയിൽ വ്യാജ ഡോക്ടർ കോവിഡ് ബാധിതരായ പൊലീസുകാരെ ചികിത്സിച്ചത് ആറ് മാസത്തോളം. ഒടുവിൽ പിടിയിലായത് വ്യാജ ഡോക്ടറെന്ന കുടുംബാം​ഗങ്ങളിൽ ഒരാളുടെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലും. വൈ എസ് തേജ എന്ന യുവാവാണ് വ്യാജ സർട്ടിഫിക്കറ്റുകളുമായെത്തി പൊലീസ് കമ്മീഷണറേറ്റിൽ തന്നെ കോവിഡ് ചികിത്സ ആരംഭിച്ചത്. സംഭവത്തിൽ തേജയെ കൂടാതെ രണ്ടുപേർ കൂടി കേസിൽ പിടിയിലായിട്ടുണ്ട്. പത്താം ക്ലാസ് മുതൽ എംബിബിഎസ് സർട്ടിഫിക്കറ്റ് വരെയാണ് ഇയാൾ വ്യാജമായി തയ്യാറാക്കിയത്.

പ്രകാശം ജില്ലക്കാരനാണ് തേജ. ചികിത്സയ്ക്കിടെ പാരസെറ്റമോൾ മരുന്നാണ് ഇയാൾ സ്ഥിരമായി നിർദ്ദേശിച്ചത്. ബിപി പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് ചെയ്തിരുന്നത്. സേനയുടെ മനോവീര്യം വർധിപ്പിക്കുന്ന പത്യേക പരിപാടികളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. ഹൈദരാബാദിലെ മൂന്ന് കമ്മീഷണർ ഓഫീസുകളിൽ ഒന്നായ രച്ചകൊണ്ട കമ്മീഷണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇയാൾ ചികിത്സിച്ചത്. പരിചയ സമ്പന്നനായ ഡോക്ടർ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വൈ എസ് തേജ കമ്മീഷണറേറ്റിൽ കടന്നു കൂടിയത്. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ വൈ എസ് തേജ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.കുടുംബാംഗങ്ങളിൽ ഒരാൾ ഇയാൾ വ്യാജനാണ് എന്ന് പറഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

വൈറസ് ബാധിച്ച പൊലീസുകാരെ താൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ മുന്നോട്ടുവന്നതെന്ന് പൊലീസ് പറയുന്നു. കമ്മീഷണറേറ്റിലെ കോവിഡ് സെല്ലിൽ കടന്നുകൂടിയാണ് ഇയാൾ ചികിത്സ നൽകിയിരുന്നത്. മുൻപ് ഇയാൾ സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കം 14 ആശുപത്രികളിൽ ഇയാൾ ജോലി ചെയ്തിരുന്നു എന്ന അന്വേഷണത്തിലെ കണ്ടെത്തൽ പൊലീസുകാരെ ഞെട്ടിച്ചു. കുടുംബത്തിലെ ഒരംഗമാണ് ഡോക്ടർ വ്യാജനാണ് എന്ന മുന്നറിയിപ്പ് പൊലീസിന് നൽകിയത്. തുടർന്ന് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാൾക്ക് പിന്നിൽ വലിയ സംഘം ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.