ന്യൂഡൽഹി: അടുത്തിടെ ബി.ബി.സി പ്രസിദ്ധീകരിച്ചതെന്ന പേരിൽ, പുതിയ ഭീഷണിയായ ബ്ലാക് ഫംഗസിനെ ഗോമൂത്രവുമായി ചേർത്ത് പ്രചരിക്കുന്നത് വ്യാജ വാർത്ത. ഇന്ത്യയിലെ ലേഖകൻ സൗതിക് ബിശ്വാസ് എഴുതിയതെന്ന പേരിലാണ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ജീവൻരക്ഷാ ഔഷധമായ സ്റ്റിറോയ്ഡുകൾ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് നൽകുന്നത് ബ്ലാക് ഫംഗസ് വിളിച്ചുവരുത്തുകയാണെന്ന് വ്യാജവാർത്ത പറയുന്നു.

ഗോമൂത്രവും ബ്ലാക് ഫംഗസും തമ്മിൽ ബന്ധിപ്പിക്കുന്ന 9,000 സംഭവങ്ങൾ കണ്ടെത്തിയെന്നാണ് മറ്റൊരു ആരോപണം. കോവിഡിന് ഗോമൂത്രവും ചാണകവും മരുന്നാണെന്ന വ്യാപക പ്രചാരണം ഉത്തരേന്ത്യയിൽ നിരവധി പേരെ ഇതിലേക്ക് ആകർഷിച്ചിരുന്നു. അലോപതി കൊലപാതകിയാണെന്ന യോഗഗുരു രാംദേവിന്റെ പരാമർശത്തിനെതിരെ ഡോക്ടർമാരുടെ സംഘടന 1,000 കോടിയുടെ നഷ്ടപരിഹാര കേസ് നൽകിയതും അടുത്തിടെ. ഇതിനു പിറകെയാണ് ബ്ലാക് ഫംഗസിനെയും ഗോമൂത്രത്തെയും ബന്ധിപ്പിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.

ലേഖകനെന്നു പരിചയപ്പെടുത്തിയ സൗതിക് ബിശ്വാസ് ഇത് നിഷേധിച്ചു. വാർത്തകൾ ബി.ബി.സിയുടെ ഔദ്യോഗിക പേജിൽ പരിശോധിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ പശുവിന്റെ മൂത്രം സ്ഥിരമായി കുടിച്ചതിനാലാണ് താൻ കോവിഡിൽനിന്ന് രക്ഷപ്പെട്ടതെന്ന് നേരത്തെ ബിജെപി ഭോപാൽ എംപി പ്രഗ്യാ സിങ് താക്കൂർ അവകാശപ്പെട്ടിരുന്നു.