മല്ലപ്പള്ളി: പാസ്റ്റർ ചമഞ്ഞ് ആളുകളിൽനിന്ന് വീടുവെച്ച് നൽകുന്നതിനും ജോലി വാഗ്ദാനം ചെയ്തും സ്വർണവും പണവും തട്ടിയെടുത്തയാൾ അറസ്റ്റിൽ. തിരുവല്ല കാവുംഭാഗം അടിയടത്തുചിറ ചാലക്കുഴിയിൽ കൊച്ചുപറമ്പിൽ വീട്ടിൽ സതീഷ് കുമാറിനെയാണ് (38) കീഴ് വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.

ആനിക്കാട്, നൂറോന്മാവ് പ്രദേശങ്ങളിൽ വിവിധ ആളുകളുടെ കൈയിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്തിട്ടുണ്ട്. ആളുകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം വിവിധ പള്ളികളുടെ നേതൃത്വത്തിൻ വീടുവെച്ച് നൽകുന്നുണ്ടെന്ന് പറഞ്ഞ് നൂറോന്മാവ് സ്വദേശിയിൽനിന്ന് ആദ്യം രജിസ്‌ട്രേഷൻ ഫീസായി 4500 രൂപ വാങ്ങുകയും തുടർന്ന് പലപ്പോഴായി 2,31,000 രൂപ കൈക്കലാക്കി.

ഈ സമയം കൊണ്ട് ഇയാൾ നൂറോന്മാവ് സ്വദേശിയുടെ സുഹൃത്തുകളിൽനിന്നും മറ്റുമായി 4,50,000 രൂപയോളം കബളിപ്പിച്ച് എടുത്തു. പല പള്ളികളുടെ പേരിൽ രേഖകൾ ഉണ്ടാക്കിയാണ് ആളുകളെ വിശ്വാസിപ്പിക്കുന്നത്.

പണം തട്ടുന്നതിനായി എത്തിയ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. തിരുവല്ല ഡിവൈ.എസ്‌പി രാജപ്പന്റെ നിർദേശാനുസരണം കീഴ്‌വായ്പൂര് ഇൻസ്‌പെക്ടർ സി.ടി. സഞ്ജയുടെ നേതൃത്വത്തിൽ എസ്‌ഐ സലിം, എഎസ്ഐ അജു, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീൺ, ശശികാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. പ്രതിയുടെ വീട് പരിശോധിച്ചപ്പോൾ വ്യാജമായി ഉണ്ടാക്കിയ രജിസ്റ്ററുകളും പണമിടപാട് നടത്തിയ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.