ആഗ്ര: ആടു വീട്ടിൽ കയറിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അച്ഛനെയും മകനെയും വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം.ഗ്യാനി എന്നയാളുടെ ആട് ഭീകംസിങ്ങിന്റെ വീട്ടിൽ കടന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. ഭീകംസിങ്ങിന്റെ പറമ്പിൽ കടന്ന ആടിനെ ആരോ വടികൊണ്ട് അടിച്ചു. ആടിന്റെ കാല് ഒടിഞ്ഞു. ഇതിൽ പ്രകോപിതരായ ഗ്യാനി പിസ്റ്റൾ എടുത്ത് ബീകത്തിനെയും മകനെയും വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി ഇരുവരും മരിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ഗ്രാമത്തിൽ എത്തി.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു.ഗ്രാമത്തിൽ സംഘർഷ സ്ഥിതിയുണ്ടെന്നും പൊലീസ് കരുതൽ സ്വീകരിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം ആടിനെച്ചൊല്ലിയുള്ള തർക്കം എങ്ങനെ ഇത്തരമൊരു ദുരന്തത്തിൽ എത്തിയെന്ന അമ്പരപ്പിലാണ്, ഒരു വിഭാഗം ആളുകൾ.